കൊടുങ്ങലൂരിൽ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സ്പെഷൽ സ്കൂളിൽ ഓട്ടിസം ബാധിച്ച യുവാവിന്റെ മരണം കൊലപാതകം എന്ന് തെളിഞ്ഞു. പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര ചെല്ലിപറമ്പിൽ പ്രഭാകരന്റെ മകൻ ശ്രീനാഥിനെയാണ് (35) എസ്ബിഐ റോഡിലെ അനുഗ്രഹ സ്പെഷൽ സ്കൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്ഥാപനത്തിലെ കെയർ ടേക്കർ ആയ തിരുവനന്തപുരം വെട്ടുതുറ പുതുവേൽ പുത്തൻവീട്ടിൽ മഹേഷാണ് (24) അറസ്റ്റിലായത്.
ഏപ്രിൽ ഒന്നിന് രാവിലെ സ്പെഷൽ സ്കൂളിലെ മുകളിലെ മുറിയിൽ ആണ് ശ്രീനാഥിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ജനുവരി 10നാണ് ശ്രീനാഥ് സ്പെഷൽ സ്കൂളിൽ എത്തുന്നത്. മൃതദേഹത്തിൽ വടികൊണ്ട് അടിയേറ്റ പാടുകളും ചതവുകളും പോലീസ് കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിൽ എത്തിയപ്പോൾ മരണത്തിൽ ദുരൂഹത സംശയിച്ച തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് സർജൻ വിശദമായ പരിശോധന വേണമെന്ന് വിലയിരുത്തി പോസ്റ്റ്മോർട്ടം അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് ഇന്നലെ നടത്തിയ വിശദമായ പോസ്റ്മോർട്ടത്തിലാണ് മർദനത്തെ തുടർന്ന് ഒടിഞ്ഞ വാരിയെല്ല് ശ്വാസകോശത്തിൽ തുളഞ്ഞുകയറിയതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ സ്ഥാപനത്തിലെ കെയർടേക്കറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പറവൂർ സ്വദേശി ചീണ്ടേൽ ബോബിയും സുഷമയും ചേർന്നാണു സ്പെഷൽ സ്കൂൾ നടത്തുന്നത്. സ്ഥാപനത്തിൽ എട്ട് അന്തേവാസികളാണ് ഉള്ളത്. സംഭവത്തിൽ ബോബിയെ പൊലീസ് ചോദ്യം ചെയ്തു.
















