പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള നാലു പേരെ ലഖ്നൗവിൽ വെച്ച് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) പിടികൂടി. ഡെവിൾ എന്ന് വിളിക്കുന്ന സാഖിബ്, റൗണക് എന്ന വികാസ് ഗെഹ്ലാവത്, പാപ്ല പണ്ഡിറ്റ്, സഞ്ജു, ബാബു എന്നറിയപ്പെടുന്ന ലോകേഷ്, അർബാബ് എന്നിവരാണ് അറസ്റ്റിലായവർ. മീററ്റ് സ്വദേശിയായ സാഖിബാണ് സംഘത്തിലെ പ്രധാനി.
ലഖ്നൗ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ആയിരുന്നു ഇവർ ഭീകരാക്രമണം ലക്ഷ്യം വെച്ചിരുന്നത്. 2026 ഏപ്രിൽ രണ്ടിന് റെയിൽവേ ട്രാക്കുകൾ, സിഗ്നൽ സംവിധാനങ്ങൾ, മറ്റ് റെയിൽവേ വസ്തുവകകൾ എന്നിവ ലക്ഷ്യമിട്ട് സ്‌ഫോടനവും തീവെപ്പും നടത്താനായിരുന്നു ഇവരുടെ നീക്കം എന്നാണ് വിവരം.
ടെലഗ്രാം, സിഗ്‌നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പാകിസ്താൻ ഹാൻഡ്ലർമാരിൽ നിന്നാണ് ഇവർക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നത്. ഗൂഗിൾ ലൊക്കേഷൻ കോർഡിനേറ്റുകൾ ഉപയോഗിച്ചാണ് ഇവർ സ്‌ഫോടനം നടത്തേണ്ട സ്ഥലങ്ങൾ കണ്ടെത്തിയിരുന്നത്.
റെയിൽവേ സിഗ്നൽ ബോക്‌സുകൾ, പ്രമുഖ സ്ഥാപനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ, മറ്റ് സർക്കാർ ആസ്തികൾ എന്നിവ തകർത്ത് രാജ്യത്ത് പരിഭ്രാന്തിയും സാമ്പത്തിക നാശവും ഉണ്ടാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. മുമ്പ് ഇന്ത്യയുടെ പലയിടങ്ങളിലും നടത്തിയ ചില ചെറിയ തീവെപ്പ് സംഭവങ്ങളുടെ വീഡിയോകൾ ഇവർ പാക് ഹാൻഡ്ലർമാർക്ക് അയച്ചുകൊടുത്തിരുന്നു. ഇതിന് പ്രതിഫലമായി ക്യുആർ കോഡുകൾ വഴി ഇവർക്ക് പണം ലഭിച്ചിരുന്നതായും എടിഎസ് കണ്ടെത്തി.
അറസ്റ്റിലാകുന്ന സമയത്ത് പ്രതികളിൽ നിന്ന് ഏഴ് സ്മാർട്ട്‌ഫോണുകൾ, കത്താൻ സാധ്യതയുള്ള ദ്രാവകം അടങ്ങിയ ഒരു കാൻ, 24 ലഘുലേഖകൾ, ആധാർ കാർഡുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
















