തിരഞ്ഞെടുപ്പ് ചൂടിനിടയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്ന് തൃശൂർ മണലൂർ മണ്ഡലത്തിൽ സംഘർഷാവസ്ഥ. വാടാനപ്പിള്ളിയിലെ സ്വകാര്യ ഗോഡൗണിൽ വോട്ടർമാർക്കായി ബിജെപി കിറ്റുകൾ തയ്യാറാക്കുന്നു എന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വാടാനപ്പിള്ളി തളിക്കുളത്തെ ഒരു സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള ‘ചാമ്പ്യൻസ്’ ഗോഡൗണിൽ വൻതോതിൽ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തിയത്. മരണാനന്തര സഹായ സമിതിയുടെ മറവിൽ നാലായിരത്തോളം കിറ്റുകൾ വോട്ടർമാർക്കായി ഇവിടെ തയ്യാറാക്കുന്നു എന്നാണ് യുഡിഎഫിന്റെ പ്രധാന ആരോപണം. സൂപ്പർ മാർക്കറ്റിൽ നിന്നും എത്തിച്ച സാധനങ്ങൾ ഇവിടെവെച്ച് പാക്ക് ചെയ്യുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
യുഡിഎഫ് പ്രവർത്തകർ ഗോഡൗൺ വളഞ്ഞതിന് പിന്നാലെ എൽഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായി എത്തിയതോടെ പ്രദേശം യുദ്ധക്കളമായി മാറി. ഇതിനിടെ സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിനിടെ സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെ ബിജെപി പ്രവർത്തകർ പലതവണ കൈയേറ്റം ചെയ്യാനും പിടിച്ചുതള്ളാനും ശ്രമിച്ചതായി യുഡിഎഫ് ആരോപിച്ചു.
എന്നാൽ ആരോപണങ്ങൾ ബിജെപി നേതൃത്വം പൂർണ്ണമായും നിഷേധിച്ചു. നടനും ബിജെപി നേതാവുമായ ദേവന്റെ നേതൃത്വത്തിൽ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ സംഘത്തെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞുവെക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. വീടിനുള്ളിൽ കയറിയ പ്രവർത്തകരെ പുറത്തിറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെച്ചതാണ് സംഘർഷത്തിന് കാരണമായതെന്നും അവർ വ്യക്തമാക്കി.
സംഭവം വഷളായതോടെ വാടാനപ്പിള്ളി പോലീസും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കെ വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യ കിറ്റുകൾ വിതരണം ചെയ്തതിനെതിരെ സ്റ്റേറ്റ് ഇലക്ഷൻ ഓഫീസർക്കും മണലൂർ റിട്ടേണിംഗ് ഓഫീസർക്കും യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
















