കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ തിരികെ നാട്ടിലെത്തി. പുലർച്ചെ ഒരു മണിയോടൊണ് കോഴിക്കോട് നാദാപുരത്തെ വീട്ടിൽ എത്തിയത്. നാല് ദിവസം അതിജീവിച്ചത് ഒരു കുപ്പി വെള്ളവും ഒരു പാക്കറ്റ് ബിസ്കറ്റും കൊണ്ടാണെന്നും ട്രക്കിങ് ഇനിയും തുടരുമെന്നും ശരണ്യ പറഞ്ഞു. താൻ ആരോഗ്യവതിയാണെന്നും ചാർജ് തീർന്ന് ഫോൺ ഓഫായി പോയതിനാൽ മറ്റുള്ളവരെ ബന്ധപ്പെടാൻ കഴിയാതെ പോവുകയായിരുന്നുവെന്നും ശരണ്യ പറഞ്ഞു.
ട്രക്കിങ്ങിനിടെ രണ്ടാം തീയതി ഉച്ചയോടെയാണ് ശരണ്യയെ കാണാതായത്. ട്രക്കിങ്ങിനിടെ വഴി തെറ്റിയെന്ന് അറിയിക്കുന്ന ശരണ്യയുടെ സന്ദേശം ലഭിച്ചതായി ഹോം സ്റ്റേ അധികൃതർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറാണ് ശരണ്യ.
















