നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനൂർ മണ്ഡലത്തെ പാകിസ്താനോട് ഉപമിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. തിരൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗായകനും നടനുമായ ഹനാൻ ഷായുടെ സ്റ്റേജ് ഷോയിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
താൻ താനൂരിൽ നിന്ന് തോറ്റ് മടങ്ങിയെന്ന എതിരാളികളുടെ പരിഹാസത്തിന് മറുപടി നൽകവെയായിരുന്നു മന്ത്രിയുടെ വാക്കുകൾ. “നമ്മുടെ എതിരാളികൾ പറയുന്നു, താനൂരിൽ നിന്നും തോറ്റ് മടങ്ങിയെന്ന്. രണ്ട് മത്സരം താനൂരിൽ ‘പാകിസ്താനിൽ’ വെച്ച് നമ്മൾ കളിച്ചു. രണ്ടിലും ഇവരെ തോൽപ്പിച്ചു. ഇത് മൂന്നാമത്തെ മത്സരമാണ്. അത് നമ്മുടെ ഹോം ഗ്രൗണ്ടായ തിരൂരിൽ വെച്ച് കളിക്കും. നമുക്ക് ജയിക്കേണ്ടേ?” എന്നായിരുന്നു അബ്ദുറഹ്മാന്റെ ചോദ്യം. താൻ മുമ്പ് പ്രതിനിധീകരിച്ച മണ്ഡലത്തെ പാകിസ്താനോട് ഉപമിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി തന്നെ നേരിട്ട് രംഗത്തെത്തി. തിരൂരിലെ തെരഞ്ഞെടുപ്പ് ആവേശത്തെ ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തോടാണ് താൻ ഉപമിച്ചതെന്നാണ് മന്ത്രിയുടെ ന്യായവാദം. “ഇന്ത്യ-പാകിസ്താൻ മത്സരം നടക്കുമ്പോൾ വലിയ ആരവമാണല്ലോ ഉണ്ടാകാറുള്ളത്, അതുപോലെയാണ് ഇവിടെയും തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരൂർ എന്റെ ഹോം ഗ്രൗണ്ടാണ്, അതുകൊണ്ട് തന്നെ ഇവിടെ മികച്ച വിജയം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ വാക്കുകൾ രാഷ്ട്രീയ എതിരാളികൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. മുൻപ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗിനെയാണ് പരാജയപ്പെടുത്തിയത്. ഈ മൂന്നാമത്തെ മത്സരത്തിലും വിജയിച്ച് ഹാട്രിക് നേടുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും, അതിൽ മറ്റ് അർത്ഥങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















