കാച്ചേരിക്ക് പിന്നാലെ , തൃശ്ശൂർ ചേലക്കരയിലും ബിജെപി കിറ്റ് വിതരണം ചെയ്തതായി പരാതി. കിറ്റ് ലഭിച്ചെന്ന് വയോധിക സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്ന് തൃശ്ശൂർ കാച്ചേരിയിൽ ബിജെപിക്കായി തയ്യാറാക്കിയ കിറ്റ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ചേലക്കര കൊണ്ടാഴിയിലും കിറ്റ് വിതരണം നടന്നത്. ബിജെപി നേതാക്കളും പ്രവർത്തകരുമാണ് കിറ്റ് കൊണ്ടുവന്നതെന്ന് വയോധിക വീഡിയോയിൽ പറയുന്നുണ്ട്. കിറ്റ് നൽകിയ ശേഷം വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും വയോധിക പറയുന്നുണ്ട്. ഇന്ന് തൃശൂർ മണ്ഡലത്തിലെ കാച്ചേരിയിൽ ബിജെപി നേതാവിന്റെ സഹോദരരന്റെ അച്ചാർ കമ്പനിയിൽനിന്ന് ഭക്ഷിക്കിറ്റുകൾ കണ്ടെടുത്തിരുന്നു.
എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധമായി എത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ എത്തി കിറ്റുകൾ പിടിച്ചെടുത്തു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പിന്തുണയോടെയാണ് കിറ്റ് വിതരണമെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ ആരോപിച്ചു. കിറ്റുകൾ പാക്ക് ചെയ്യുന്നതിനിടെ എൽഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തി തടയുകയായിരുന്നു. കിറ്റുകൾ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വിതരണം ചെയ്യാൻ തയ്യാറാക്കിയതല്ലെന്നാണ് കടയുടമയുടെ വാദം. കഴിഞ്ഞ ദിവസം മണലൂർ മണ്ഡലത്തിലെ വാടാടപ്പള്ളിയിലും ബിജെപി പ്രവർത്തകർ കിറ്റ് നൽകിയെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം തുടരുകയാണ്.
Story Highlights : Complaint that BJP distributed kits in Chelakkara
















