സ്വർണ്ണം കവർന്നവർക്ക് ജനകീയ കോടതി ശിക്ഷ നൽകുന്ന ദിവസമാണിതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ 10 വർഷമായി പിണറായി വിജയൻ സർക്കാരിനെ സഹിക്കുകയായിരുന്നുവെന്നും ഇത്തവണ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് കരുത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം മനുഷ്യനിർമിതമാണെന്ന ഗുരുതരമായ ആരോപണത്തിന് മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ആഞ്ഞടിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഒരു മന്ത്രിക്ക് എതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ചിട്ടും എന്തുകൊണ്ട് കേസെടുത്തില്ല എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തെ പണം കൊണ്ട് വിലയ്ക്ക് വാങ്ങാമെന്ന ബിജെപിയുടെ വ്യാമോഹം നടക്കില്ലെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ബിജെപിക്ക് തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ കൃത്യമായ വീക്ഷണത്തോടെയാണ് പോളിങ് ബൂത്തുകളിലേക്ക് എത്തുന്നതെന്നും യുഡിഎഫിന് അനുകൂലമായ വലിയ തരംഗം സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















