ന്യൂയോർക്ക്: ഹിപ്പ്ഹോപ്പ് ഇതിഹാസം ആഫ്രിക്ക ബംബാതാ അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രോസ്റ്റേറ്റ് അർബുദബാധയെ തുടർന്നാണ് അദ്ദേഹം മരിച്ചത്. രാഷ്ട്രീയംപറയുന്ന, ചടുലതാളവുമുള്ള ഹിപ്‌പോപ്പിനെക്കുറിച്ച് ആഗോളതലത്തിൽ അവബോധമേകുന്ന യൂണിവേഴ്സൽ സുലു നേഷൻ എന്ന കൂട്ടായ്മയുടെ സ്ഥാപകനാണ് അദ്ദേഹം.
1982-ൽ ‘പ്ലാനെറ്റ് റോക്ക്’ എന്ന ആൽബത്തിലൂടെയാണ് ബംബാതാ ആഗോളശ്രദ്ധനേടിയത്. ബംബാതായ്ക്ക് ‘ഹിപ്ഹോപ്പിന്റെ തലതൊട്ടപ്പൻ’ എന്നു പേരുണ്ട്. 1957-ൽ ന്യൂയോർക്ക് നഗരപ്രാന്തത്തിലുള്ള സൗത്ത് ബ്രോൺക്സിലാണ് ബംബാതായുടെ ജനനം. ലാൻസ് ടെയ്‌ലർ എന്നാണ് യഥാർഥനാമം. കറുത്തവർഗക്കാരുടെ പൗരാവകാശങ്ങൾക്കായി സമരം നടക്കുന്ന കാലമായിരുന്നു അത്. ബംബാതായുടെ ചെറുപ്പകാലത്ത് സാമ്പത്തിക അവഗണനയുടെ ദുരന്തമനുഭവിക്കുകയായിരുന്നു ന്യൂയോർക്ക് നഗരപരിസരം.
ജമൈക്കൻ-ബാർബീഡിയൻ പാരമ്പര്യമുള്ള ബംബാതായുടേതും ഇത്തരമൊരു കുടുംബ പശ്ചാത്തലമായിരുന്നു. പക്ഷേ, നന്നേ ചെറുപ്പത്തിലേ അമ്മയുടെ പക്കലുള്ള വിനൈൽ റെക്കോഡ് ശേഖരം അദ്ദേഹത്തിൽ സംഗീതം നിറച്ചു. പഴയഗാനങ്ങൾ തൻറേതായ പരിഷ്കാരങ്ങളോടെ വീട്ടുപരിസരങ്ങളിലെ കൂട്ടായ്മകളിൽ ആലപിച്ച് 1970-കളിൽ അദ്ദേഹം സംഗീതലോകത്തേക്കുവന്നു. ഹിപ്‌ഹോപ്പിന്റെ പിതാവെന്നു വിളിക്കപ്പെടുന്ന കൂൾ ഹെർക്കിന്റെ സൃഷ്ടികൾ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. 1973-ൽ ബംബാതാ സുലു നേഷൻ സ്ഥാപിച്ചു. ദക്ഷിണാഫ്രിക്കൻ വംശപാരമ്പര്യംപേറുന്ന ആ പേരിന് സാർവത്രികസ്വഭാവം നൽകാൻ പിന്നീട് യൂണിവേഴ്സൽ സുലു നേഷൻ എന്നു പരിഷ്കരിച്ചു.
ഹിപ്ഹോപ്പ് ലോകത്ത് ആരാധ്യനായിരുന്ന ബംബാതായുടെ കീർത്തിക്ക് സമീപകാലത്ത് മങ്ങലേറ്റു. ബാല്യകാലത്ത് അദ്ദേഹം തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നു പറഞ്ഞ് ഒട്ടേറെപ്പേർ രംഗത്തെത്തി. ആരോപണം ആദ്യം അദ്ദേഹം നിഷേധിച്ചെങ്കിലും 2016-ൽ യൂണിവേഴ്സൽ സുലു നേഷൻ പൊതുമാപ്പു പറഞ്ഞു. ബംബാതായുടെ ലൈംഗികചൂഷണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും മറച്ചുവെച്ചതിനായിരുന്നു മാപ്പുപറച്ചിൽ.
















