മലയാളത്തിലെ മുതിർന്ന നടിമാരിൽ ശ്രദ്ധേയയാണ് കലാരഞ്ജിനി. നിരവധി വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുന്ന മോഹിനിയാട്ടത്തിലും താരം തകർപ്പൻ പ്രകടനം കാഴ്ച വെച്ചു.
ആദ്യ ഭാഗം ഭരതനാട്യം ബോക്‌സ് ഓഫീസില്‍ വിജയം നേടിയിരുന്നില്ല. പക്ഷെ ഒടിടിയിലെത്തിയതോടെ ചിത്രം ചര്‍ച്ചയായി. തുടര്‍ന്നാണ് രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നത്. ആദ്യ ഭാഗത്തിന് നല്‍കാതെ പോയ സ്വീകരണത്തിന്റെ പ്രായശ്ചിത്തം തീര്‍ക്കുകയാണ് രണ്ടാം ഭാഗത്തിലൂടെ ബോക്‌സ് ഓഫീസ്.
മോഹിനിയാട്ടത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടുന്ന പ്രകടനങ്ങളിലൊന്ന് കലാരഞ്ജിനിയുടേതാണ്. കലാരഞ്ജിനിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് മോഹിനിയാട്ടത്തിലേതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കലാരഞ്ജിനിയുടെ അടഞ്ഞ ശബ്ദം പോലും ചിത്രത്തില്‍ ചിരി പടര്‍ത്തുന്നുണ്ട്. ഇതിനിടെ കലാരഞ്ജിനിയുടെ ശബ്ദം പോയ കഥയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. നേരത്തെ ഭരതനാട്യത്തിന്റെ റിലീസ് സമയത്ത് നല്‍കിയ അഭിമുഖങ്ങളില്‍ കലാരഞ്ജിനി തന്റെ ശബ്ദം പോകാന്‍ ഇടയായ സംഭവം പറഞ്ഞിരുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ കലാരഞ്ജിനി പറഞ്ഞ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
”മറ്റുള്ളവര്‍ക്ക് തോന്നും സ്‌ട്രെയിന്‍ എടുത്താണ് സംസാരിക്കുന്നതെന്ന്. പക്ഷെ അല്ല. എന്റെ ശബ്ദം ഇങ്ങനെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. രക്തം വൊമിറ്റ് ചെയ്യുന്ന രംഗമായിരുന്നു. പ്രേം നസീറിനൊപ്പമായിരുന്നു അഭിനയിച്ചത്. റെഡ് പൗഡറില്‍ വെളിച്ചെണ്ണ മിക്‌സ് ചെയ്തിട്ടാണ് രക്തം ഉണ്ടാക്കുന്നത്. പക്ഷെ ആ മേക്കപ്പ്മാന്‍, അദ്ദേഹം അറിഞ്ഞുകൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ല, അറിയാതെ ആസിഡ് മിക്‌സ് ചെയ്തു” എന്നാണ് കലാരഞ്ജിനി പറയുന്നത്.
”വെള്ള സാരിയായിരുന്നു വേഷം. അതിനാല്‍ ദേഹത്ത് ആകാതിരിക്കാന്‍ ഞാന്‍ ഒഴിച്ചു തരാമെന്ന് നസീര്‍ സാര്‍ പറഞ്ഞു. ഒഴിച്ചതേ എനിക്ക് ഓര്‍മയുള്ളൂ. വായൊക്കെ എന്തോ പോലെ. ചുറ്റുമുള്ളവര്‍ തുപ്പാന്‍ പറയുകയും ഞാന്‍ തുപ്പുകയും ചെയ്യുന്നുണ്ട്. പക്ഷെ ആ സെന്‍സ് പോയി. ശ്വാസനാളം നെറ്റ് പോലെയാണ്. അത് ഡ്രൈ ആയി. എന്ത് അസുഖം വന്നാലും ആദ്യം ബാധിക്കുക ശബ്ദത്തെയാണ്. അതിങ്ങനെ വളഞ്ഞ് വരും. കുറേ ചികിത്സയൊക്കെ ചെയ്ത് നോക്കി. പിന്നെ ഇങ്ങനെ പോട്ടെ എന്ന് വച്ചു” എന്നും അവര്‍ പറയുന്നു.
















