മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി തളർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡിഎംകെ. ഇതിന്റെ ഭാഗമായി നാളെ തമിഴ്‌നാട്ടിലുടനീളം കരിങ്കൊടി ഉയർത്താൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു. പാർട്ടി ജില്ലാ ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിശബ്ദമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. “ബിജെപി കളിക്കുന്നത് തീക്കളിയാണ്. ഈ ചരിത്രപരമായ അനീതിക്കെതിരെ തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും നാളെ പ്രതിഷേധത്തിന്റെ കരിങ്കൊടികൾ ഉയരും. രാജ്യത്തിന്റെ പുരോഗതിക്കായി അഹോരാത്രം പ്രയത്നിച്ച തമിഴ്‌നാടിനും മറ്റ് അയൽ സംസ്ഥാനങ്ങൾക്കും മണ്ഡല പുനർനിർണ്ണയത്തിലൂടെ നൽകുന്ന ശിക്ഷയാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണം” – സ്റ്റാലിൻ ചോദിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഓൺലൈനായി ചേർന്ന ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ അടിയന്തര യോഗത്തിലാണ് സമരപരിപാടികൾക്ക് രൂപം നൽകിയത്. ഇതിന് മുന്നോടിയായി പാർട്ടി എംപിമാരുടെ യോഗവും ചേർന്നിരുന്നു. മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയാണെങ്കിൽ സഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രതിരോധം തീർക്കാനാണ് പാർട്ടിയുടെ തീരുമാനം. കേന്ദ്ര സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വലിയ രാഷ്ട്രീയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
















