കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപം കാർ സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിന് പിന്നാലെ വൻ മയക്കുമരുന്ന് വേട്ട. അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച 2.84 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന പൊക്കുന്ന് കച്ചേരി കുന്ന് സ്വദേശി മനുവിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ അഞ്ചിന് രാത്രി എട്ട് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മനു ഓടിച്ച കാർ നിയന്ത്രണം വിട്ട് പള്ളിക്കണ്ടി സ്വദേശിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മനുവിനെയും സ്കൂട്ടർ യാത്രക്കാരനെയും പുതിയാപ്പ സ്വദേശിയായ പ്രണവ് എന്ന യുവാവാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, നന്ദി പറയുന്നതിന് പകരം മനുവിന്റെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തി പ്രണവിനെ ക്രൂരമായി മർദ്ദിക്കുകയാണുണ്ടായത്. ക്യാഷ്വാലിറ്റിക്ക് മുന്നിൽ വെച്ചുണ്ടായ ആക്രമണത്തിൽ പ്രണവിന് ഗുരുതരമായി പരിക്കേൽക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.
മർദ്ദനമേറ്റ യുവാവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച വെള്ളയിൽ പോലീസ്, അപകടത്തിൽപ്പെട്ട കാറിനെക്കുറിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാറിനുള്ളിലെ ബാഗിലെ പേഴ്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ഇതിന് പുറമെ മയക്കുമരുന്ന് ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബും കൃത്യമായി അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കാറിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
കാറിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനു പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയ പോലീസ് ഒടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. അപകടമുണ്ടാക്കിയ കാറും മയക്കുമരുന്നും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട മനുവിന്റെ സുഹൃത്തുക്കൾക്കായും അന്വേഷണം പുരോഗമിക്കുകയാണ്. ലഹരി വിൽപന സംഘത്തിലെ കണ്ണിയാണോ ഇയാളെന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
















