നായികാപ്രാധാന്യമുള്ള വേഷങ്ങളിലേക്ക് പ്രാദേശിക അഭിനേത്രിമാരെ അഭിനയിപ്പിക്കാത്തത് എന്തുകൊണ്ടെന്ന വിമർശനം തമിഴ് സംവിധായകർ നിരന്തരം കേൾക്കുന്നതാണ്. ഇപ്പോഴിതാ ധനുഷ് നായകനാകുന്ന ‘കാര’ എന്ന പുതിയ ചിത്രത്തിന്റെ സംവിധായകൻ വിഘ്നേഷ് രാജയും സമാനമായ വിമർശനം നേരിടുകയാണ്. മലയാളി നടി മമിത ബൈജുവിനെ നായികയാക്കിയതു മാത്രമല്ല ഇരുണ്ട നിറക്കാരിയാവാൻ മുഖത്ത് ബ്രൗൺ നിറം പൂശിയ എന്നതുകൂടിയാണ് വിഘ്നേഷിനെതിരെ ഉയരുന്ന ആരോപണം.
ഇപ്പോഴിതാ ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തിൽ വിഘ്നേഷ് വ്യക്തത വരുത്തിയിരിക്കുകയാണ്. ചിത്രത്തിലെ നായികാവേഷത്തിനായി തമിഴ് നടിയെ കിട്ടിയില്ലേയെന്നും അതുകൊണ്ടാണോ മലയാളി നടിയെ ഇരുണ്ട നിറക്കാരിയായി അവതരിപ്പിച്ചത് എന്നുമായിരുന്നു ചോദ്യം. ഇതിന് പ്രകടനത്തിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലർത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്നേഷ് പറഞ്ഞു. ഇരുപത്-ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ഓഡിഷൻ ചെയ്തിരുന്നു. പക്ഷേ മമിത ചെയ്തതിന്റെ അടുത്തുപോലും ആരും എത്തിയില്ലെന്നും വിഘ്നേഷ് പറഞ്ഞു.
മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം എടുത്ത തീരുമാനമാണ് മമിതയെ നായികയാക്കുകയെന്നത്. താൻ പതിവുരീതി തുടരുകയാണെന്നും സെക്സിസ്റ്റ് ആണെന്നുമൊക്കെ വിമർശിക്കുന്നതിൽ കുഴപ്പമില്ലെന്നും വിഘ്നേഷ് രാജ പറഞ്ഞു.
അതിനിടെ സാമൂഹികമാധ്യമത്തിലൂടെ നിരവധിപേരാണ് വിഘ്നേഷിനെ വിമർശിച്ച് പോസ്റ്റുകൾ പങ്കുവെച്ചത്. ഇരുണ്ട നിറമുള്ള,, കഴിവുള്ള തമിഴ് സ്ത്രീകൾ ഉണ്ടെന്നും വെളുത്ത നിറമുള്ള നടിയെ ചായംപൂശി ഇരുണ്ട നിറക്കാരിയാക്കുന്നതിന് പിന്നിൽ വർണവിവേചനമാണെന്നും ഒരാൾ കുറിച്ചു. മെറിറ്റിന്റെ പേരുപറഞ്ഞ് അവർ വർണവിവേചനത്തെ ന്യായീകരിക്കുകയാണെന്ന് മറ്റൊരാൾ കുറിച്ചു. വെളുത്ത നിറമുള്ളവരെ ചായംപൂശി ഇരുണ്ടനിറക്കാരാക്കുന്ന രീതി വംശീയമാണെന്നും അത് നിർത്തലാക്കേണ്ടതാണെന്നും പോസ്റ്റുകൾ പങ്കുവെച്ചവരുണ്ട്.
















