ഇത് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) കാലമാണ്. ഒട്ടുമിക്ക എല്ലാ മേഖലകളിലും എ.ഐ ആധിപത്യം ഉറപ്പിച്ചുക്കഴിഞ്ഞു. മനുഷ്യരുടെ തൊഴിലവസരം ഈ എഐ ടൂളുകൾ നഷ്ടപ്പെടുത്തുമോയെന്ന ഭയവും നിലനിൽക്കുന്നുണ്ട്.
ഈ ആശങ്കൾക്ക് ഇടയിലാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഒരു കൗതുകവാർത്തയെത്തുന്നത്. മനുഷ്യരെ ജോലിക്ക് എടുത്തിരിക്കയാണ് ഇവിടെ ഒരു എ ഐ ഏജന്റ്. സാൻ ഫ്രാൻസിസ്കോയിലെ ‘കൗ ഹോളോ’ എന്ന സ്ഥലത്ത് പുതുതായി ആരംഭിച്ച ‘ആൻഡൺ മാർക്കറ്റ് എന്ന കടയിലാണ് ഈ വിചിത്ര സംഭവം.
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആൻഡൺ ലാബ്സ്’ എന്ന സ്റ്റാർട്ടപ്പാണ് ലൂണ’ എന്ന എഐ ഏജന്റിനെ വികസിപ്പിച്ചത്. ലൂണ വെറുമൊരു കമ്പ്യൂട്ടർ പ്രോഗ്രാം മാത്രമല്ല, ഈ കടയുടെ പൂർണ്ണ ചുമതലയുള്ള മാനേജർ കൂടിയാണ്. 90 ലക്ഷം രൂപയും ഒരു കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡും നൽകിയാണ് സ്റ്റാർട്ടപ്പ് ലൂണയെ ഈ ദൗത്യം ഏൽപ്പിച്ചത്.
കട തുടങ്ങുന്നതിന് ആവശ്യമായ സാധനങ്ങൾ വാങ്ങുക മാത്രമല്ല ലൂണ ചെയ്തത്. ജീവനക്കാരെ കണ്ടെത്താൻ ലിങ്ക്ഡ്ഇൻ , ഇൻഡീഡ് തുടങ്ങിയ സൈറ്റുകളിൽ ലൂണ തന്നെ പരസ്യം നൽകി. അപേക്ഷിച്ചവരിൽ നിന്ന് തനിക്ക് അനുയോജ്യമെന്ന് തോന്നിയവരെ തിരഞ്ഞെടുത്തു. ഫോൺ അഭിമുഖങ്ങൾ നടത്തിയതും ലൂണയാണ്. കൗതുകകരമായ കാര്യം, തങ്ങൾ സംസാരിക്കുന്നത് ഒരു എഐയോടാണെന്ന് അഭിമുഖത്തിൽ പങ്കെടുത്ത പല ഉദ്യോഗാർത്ഥികളും തിരിച്ചറിഞ്ഞില്ല എന്നതാണ്.
ഒടുവിൽ രണ്ട് മനുഷ്യരെ ലൂണ ജോലിക്ക് നിയമിച്ചു. ലോകത്ത് ആദ്യമായി ഒരു എഐ ഏജന്റ് അഭിമുഖം നടത്തി നിയമിച്ച ജീവനക്കാരായി ഇവർ മാറി. ലൂണയ്ക്ക് ചില അബദ്ധങ്ങളും പറ്റിയിട്ടുണ്ട്. കട ഉദ്ഘാടനം ചെയ്യുന്ന ദിവസം ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂൾ ചെയ്യാൻ ലൂണ മറന്നുപോയി. ഒടുവിൽ അവസാന നിമിഷം ഇമെയിൽ അയച്ചാണ് ജീവനക്കാരെ വരുത്തിയത്. കടയിൽ പെയിന്റ് അടിക്കാൻ ആളെ തിരയുന്നതിനിടെ ടാസ്ക് റാബിറ്റ് ആപ്പിൽ സാൻ ഫ്രാൻസിസ്കോയ്ക്ക് പകരം അഫ്ഗാനിസ്ഥാൻ എന്നാണ് ലൂണ രേഖപ്പെടുത്തിയത്.
എഐയ്ക്ക് സ്വതന്ത്രമായി ഒരു ബിസിനസ്സ് നടത്താൻ കഴിയുമോ എന്ന് പരിശോധിക്കുകയാണ് ആൻഡൺ ലാബ്സ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലൂണയ്ക്ക് അബദ്ധങ്ങൾ പറ്റുന്നുണ്ടെങ്കിലും, ഭാവിയിൽ എഐ ഏജന്റുമാർക്ക് ബിസിനസ്സ് ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് ഈ പരീക്ഷണം തെളിയിക്കുന്നു. നിലവിൽ ഈ കടയിൽ ചോക്ലേറ്റുകൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ എന്നിവയാണ് വിൽക്കുന്നത്.
















