അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതിയില്ലാതെ താഴ്ന്നു പറന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് റിപ്പോർട്ട്. സംഭവത്തിൽ എഡിജിപി എസ്. ശ്രീജിത്ത് തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് ഇന്ന് സ്‌പെഷ്യൽ കമ്മീഷണർക്ക് കൈമാറും. കാലാവസ്ഥാ വ്യതിയാനം മൂലമാണ് ദിശ തെറ്റിയതെന്ന കോസ്റ്റ് ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പോലീസ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സന്നിധാനത്തെ നടുക്കിയ സംഭവം ഉണ്ടായത്. ക്ഷേത്രത്തിലെ കൊടിമരത്തിന് കേവലം അഞ്ചടി മാത്രം ഉയരത്തിൽ നാല് തവണയാണ് ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. ഈ സമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഡ്രോണുകൾക്ക് പോലും കർശന വിലക്കുള്ള പമ്പ, നിലയ്ക്കൽ, സന്നിധാനം മേഖലകളിൽ മുൻകൂർ അനുമതിയില്ലാതെ ഹെലികോപ്റ്റർ എത്തിയത് ഭക്തർക്കിടയിലും ഉദ്യോഗസ്ഥർക്കിടയിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് എയർ ട്രാഫിക് കൺട്രോൾ റൂമിൽ നിന്നും അന്ന് പറക്കലിന് നൽകിയ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ റിപ്പോർട്ടിൽ ശുപാർശയുണ്ട്. അന്നത്തെ കാലാവസ്ഥാ റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനൊപ്പം ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്ന പൈലറ്റുമാരുടെ മൊഴി രേഖപ്പെടുത്താനും എഡിജിപി നിർദ്ദേശിച്ചു. വിവിഐപി സന്ദർശനങ്ങൾക്കുപോലും കർശന നിയന്ത്രണമുള്ള മേഖലയിൽ ഇത്തരമൊരു ലംഘനം നടന്നത് അതീവ ഗൗരവത്തോടെയാണ് ഹൈക്കോടതിയും കാണുന്നത്.
സാങ്കേതിക പിഴവ് മൂലമാണ് സംഭവം ഉണ്ടായതെന്നാണ് കോസ്റ്റ് ഗാർഡ് അധികൃതർ നൽകുന്ന പ്രാഥമിക വിശദീകരണം. പതിവ് നിരീക്ഷണ പറക്കലിനിടെ അന്തരീക്ഷം മേഘാവൃതമായതിനാൽ ദിശ തെറ്റി സന്നിധാനത്തിന് മുകളിൽ എത്തിയതാണെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ, പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ശബരിമലയിൽ കോസ്റ്റ് ഗാർഡിന് നിരീക്ഷണം നടത്തേണ്ട സാഹചര്യമില്ലെന്നത് പോലീസിന്റെ സംശയം വർദ്ധിപ്പിക്കുന്നു.അനുമതിയില്ലാതെ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് പരിഭ്രാന്തി പരത്തിയതിന് സന്നിധാനത്തെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴി പ്രകാരം പമ്പ പോലീസ് കേസെടുത്തിട്ടുണ്ട്.
















