പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാൾ സന്ദർശനത്തെയും ഹൂഗ്ലി നദിയിലെ ബോട്ട് യാത്രയെയും രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് മുഖ്യമന്ത്രി മമത ബാനർജി. ഡൽഹിയിലെ യമുനാ നദിയിൽ ഒന്ന് മുങ്ങിക്കുളിക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് മമത വെല്ലുവിളിച്ചു. ഹൗറയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തൃണമൂൽ കോൺഗ്രസ് അധ്യക്ഷ.
രാജ്യതലസ്ഥാനത്തെ യമുനാ നദി അങ്ങേയറ്റം മലിനമാണെന്നും അതിന് ഉത്തരവാദി ബിജെപി ഭരണമാണെന്നും മമത ആരോപിച്ചു. “ഡൽഹിയിൽ വെച്ച് നിങ്ങൾക്ക് യമുനയിൽ ഒന്ന് മുങ്ങി കുളിച്ചുകൂടെ? അത് പൂർണ്ണമായും മലിനമാണ്. നിങ്ങൾക്ക് യമുന വൃത്തിയാക്കാൻ കഴിയില്ല. എന്നാൽ ബംഗാളിലെത്തുമ്പോൾ ഫോട്ടോ എടുക്കാൻ വേണ്ടി നിങ്ങൾ ഗംഗയെ (ഹൂഗ്ലി) ആശ്രയിക്കുന്നു,” മമത പരിഹസിച്ചു. മലിനീകരണം കാരണം ഡൽഹിയിൽ ഇത്തരം ഒരു ബോട്ട് യാത്ര നടത്താൻ പ്രധാനമന്ത്രിക്ക് സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഹൂഗ്ലി നദിയിലെ വെള്ളം ഇത്രത്തോളം ശുദ്ധമായി നിലനിർത്തുന്നതിനും നദീതീരം മനോഹരമാക്കിയതിനും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനെ മമത പ്രത്യേകം അഭിനന്ദിച്ചു. പ്രധാനമന്ത്രിക്ക് സുഗമമായി ബോട്ട് യാത്ര നടത്താൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷന്റെയും പ്രവർത്തനമികവ് കൊണ്ടാണെന്ന് അവർ ഓർമ്മിപ്പിച്ചു. ഏപ്രിൽ 29-ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനമെന്ന് മമത ആരോപിച്ചു.
















