കമ്പം കാട്ടുപള്ളിവാസലിലെ പടക്ക നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. കമ്പം സ്വദേശികളായ സൂര്യ, ദീനദയാലൻ എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. പടക്ക നിർമ്മാണത്തിന് പുറമെ വിൽപനയും നടന്നിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ട് ദിവസമായി പടക്കശാല അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ തൊഴിലാളികളെത്തി സ്ഥാപനം തുറക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തീപിടുത്തവും സ്ഫോടനവുമുണ്ടായത്. വലിയ ശബ്ദത്തോടെ പടക്കങ്ങൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടസമയത്ത് നാല് പേരാണ് പടക്കശാലയിൽ ഉണ്ടായിരുന്നത്. മറ്റ് രണ്ട് പേർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
















