തെരഞ്ഞെടുപ്പ് ചൂടും ഹര്‍ത്താല്‍ ചൂടുമെല്ലാം വര്‍ദ്ധിച്ചതിനിടയില്‍ അന്തരീക്ഷ ഊഷ്മാവിലെ വര്‍ദ്ധന ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍, പുറത്തിറങ്ങുമ്പോള്‍ കൈ-കാലുകള്‍ പൊള്ളാന്‍ തുടങ്ങിയപ്പോഴും വൈദ്യുതി ഉപയോഗം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴുമാണ് മലയാളികള്‍ ശരിക്കും ഉഷ്ണ തരംഗം തിരിച്ചറിഞ്ഞത്. അന്തരീക്ഷം ചൂടേറ്റുമ്പോള്‍ അതിന് അനുകൂലമായി നിന്നുകൊണ്ട് സര്‍ക്കാരും വൈദ്യുതി വകുപ്പും രാത്രി പവര്‍കട്ടു കൂടി നടത്തുന്നത് താങ്ങാന്‍ കഴിയാതെ നിലവിളിക്കുകയാണ് കേരളം. ഒന്നു കിടക്കാന്‍ പോലും കഴിയാതെ കട്ടിലും വീടിനുള്ളിലെ തറയും ചുട്ടു പൊള്ളുകയാണ്. പവര്‍ കട്ടിനെ പവര്‍കട്ടെന്നു വിളിക്കരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഇത് പവര്‍ കട്ടല്ല, പകരം നിയന്ത്രണമാണ് എന്നാണ് ഭാഷ്യം. വെള്ളപ്പൊക്ക കാലത്ത്, വെള്ളപ്പൊക്കത്തെ അനുകൂലിച്ച് ഡാം തുറന്നു വിട്ടതിനെ കുറിച്ച് ചര്‍ച്ചകള്‍ ഇപ്പോഴും മലയാളികലുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല എന്നോര്‍ക്കണം. അന്ന് വെള്ളപ്പൊക്കം തന്നെയാണുണ്ടായതെന്നും ഡാം തുറന്നു വിട്ടിട്ടല്ല വെള്ളപ്പൊക്കമുണ്ടായതെന്നും ന്യായീകരിച്ചവര്‍ തന്നെ മാറ്റിപ്പറഞ്ഞത് കുറച്ചു നാള്‍ മുമ്പാണ്. അതും വൈദ്യുതി മന്ത്രി തന്നെ. അതേ വൈദ്യുതി മന്ത്രിയും സര്‍ക്കാരും പറയുകയാണ്, ഇത് പവര്‍ കട്ടല്ല, വൈദ്യുതി നിയന്ത്രണമാണെന്ന്. ഒരു കള്ളം നൂറു തവണ പറഞ്ഞ് സത്യമാക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് പവര്‍കട്ടിനെ വൈദ്യുതി നിയന്ത്രണമാക്കി മാറ്റുന്നത് എന്ന് തോന്നും.
ഇതിനിടയിലാണ് ഇന്നലെ വൈദ്യുതി വകുപ്പില്‍ ഉന്നതതല യോഗം ചേര്‍ന്നത്. കേരളത്തിലെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് കടന്നു എന്നതാണ് കണ്ടു പിടുത്തം. ചൂടു കൂടുമ്പോള്‍ വൈദ്യുതി ഉപയോഗം കൂടും എന്നത് പ്രത്യേകിച്ച് കണ്ടു പിടിക്കേണ്ട കാര്യമല്ലെന്ന് വൈദ്യുതി വകുപ്പിനു മാത്രം പിടികിട്ടിയിട്ടില്ല. കേരളത്തില്‍ അത്യുഷ്ണത്തിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി ഉപയോഗത്തിലുണ്ടായ അപ്രതീക്ഷിത വര്‍ദ്ധനവും ലഭ്യതയിലുണ്ടാകുന്ന കുറവും വിലയിരുത്തുന്നതിനും പ്രതിസന്ധി നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായിട്ടാണ് ഉന്നതതലയോഗം ഊര്‍ജ്ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നത്.
കെ.എസ്.ഇ.ബി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ മിന്‍ഹാജ് ആലം, ഡയറക്ടര്‍മാര്‍, ചീഫ് എഞ്ചിനീയര്‍മാര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. അന്തരീക്ഷ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പ്രവചിക്കപ്പെട്ടിരുന്നത്. ഇത് 41 ഡിഗ്രിവരെ കൂടിയ സാഹചര്യത്തില്‍, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണെന്നും യോഗം വിലയിരുത്തി. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രില്‍ 27ന് സര്‍വ്വകാല റെക്കോര്‍ഡായ 118.26 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം 6നു ശേഷമുള്ള വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു.
ഏപ്രില്‍ 23ന് രാത്രി 10:30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ ആവശ്യകത കൂടി. രാജ്യത്താകെ വ്യാപിച്ചിരിക്കുന്ന ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ വിപണിയില്‍ വൈദ്യുതി ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആവശ്യകതയുടെ 70 ശതമാനത്തിലേറെയും വൈദ്യുതി പുറത്തു നിന്നും വാങ്ങുന്ന സംസ്ഥാനമെന്ന നിലയില്‍ ഇത് പ്രതിസന്ധിയാണ്. കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യതയില്‍ ഉണ്ടായിരുന്ന 200 മെഗാവാട്ടിന്റെ കുറവ് ഇന്നലെ വൈകുന്നേരത്തോടെ പരിഹരിക്കപ്പെട്ടു എന്നാണ് സൂചന. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വര്‍ദ്ധനയാണ് പ്രതിസന്ധിക്ക് കാരണം എന്നും വിലയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളര്‍ച്ചാ നിരക്ക് പരിശോധിച്ചാല്‍ പ്രതിവര്‍ഷം ഉണ്ടാകുന്ന ശരാശരി വര്‍ദ്ധനയെക്കള്‍ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. വൈകീട്ട് 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗും എസിയുടെ ഉപയോഗവും പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടര്‍ന്ന് ജനങ്ങള്‍ ഇന്‍ഡക്ഷന്‍ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാന്‍ കാരണമായത് എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍, രാത്രി 9.30 നുശേഷം അര്‍ദ്ധരാത്രി 12 വരെയുള്ള സമയത്തിനിടെ ചില അവസരങ്ങളില്‍ മാത്രമാണ് ഉപയോഗം ക്രമാതീതമായി ഉയരുന്നതെന്നും പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ ഉത്തരവാദിത്തത്തോടെയുള്ള ഊര്‍ജ്ജവിനിയോഗം വഴി ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമെന്നുമാണ് യോഗം വിലയിരുത്തല്‍.
വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയര്‍ന്നാല്‍ പ്രസരണ വിതരണ ശൃംഖലയിലുണ്ടാകുന്ന കനത്ത സമ്മര്‍ദ്ദം കാരണം ഗുരുതരവും അപരിഹാര്യവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതിരൂക്ഷമായ സ്ഥിതിഗതികള്‍ ഉണ്ടാവുന്ന ഘട്ടങ്ങളില്‍, ഗ്രിഡ് സ്ഥിരതയ്ക്കായി വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ 30 മിനിറ്റില്‍ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എഞ്ചിനീയര്‍ക്ക് ഉന്നതതല യോഗം അനുമതി നല്‍കി. സ്ഥിതിഗതികള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഓരോ ദിവസവും വിലയിരുത്താനും നിശ്ചയിച്ചു. വൈദ്യുതി വിതരണം തടസ്സരഹിതമായി നിര്‍വ്വഹിക്കാന്‍ ഉപഭോക്താക്കളുടെ സഹകരണം കെ.എസ്.ഇ.ബി. അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വൈദ്യുതി വാഹന ചാര്‍ജിംഗ് വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ പൂര്‍ണ്ണമായി ഒഴിവാക്കി, പകല്‍ സമയത്തേക്ക് ക്രമീകരിക്കണം. നിലവിലെ സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാല്‍ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്താന്‍ കഴിയും. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതില്‍ വൈദ്യുതി ലാഭിക്കാനുമാകും. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളില്‍ മാത്രമായി ചുരുക്കാനും കഴിയും. ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗവും ഈ സമയത്ത് പരമാവധി ഒഴിവാക്കണം. വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റര്‍, അയണ്‍, വാഷിംഗ് മെഷീന്‍, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കാം. അത്യാവശ്യമല്ലാത്ത ലൈറ്റുകള്‍ അണയ്ക്കാം.
വൈദ്യുതിയുടെ ഉത്തരവാദിത്ത പൂര്‍ണ്ണമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് എനെര്‍ജി മാനേജ്‌മെന്റ് സെന്ററിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. എന്നാല്‍, ഇതെല്ലാം ജനങ്ങള്‍ നിയന്ത്രിക്കേണ്ട കാര്യങ്ങളാണ്. വൈദ്യുതി വകുപ്പിന്റെ പ്ലാന്‍ എന്താണ് എന്നതാണ് അറിയേണ്ടത്. വരും ദിവസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവില്‍ വര്‍ദ്ധന ഉണ്ടായാല്‍, അതിനൊപ്പം വൈദ്യുതി നിയന്ത്രം രാത്രിയില്‍ ഉണ്ടായാല്‍ സംഭവിക്കാന്‍ പോകുന്ന വിപത്ത് ചെറുതായിരിക്കില്ല എന്നതാണ് വസ്തുത.
















