യുദ്ധം തുടരുന്ന ഗാസയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലും ഷെല്ലാക്രമണത്തിലും ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിക്ക് സമീപമുള്ള അൽ റിമാലിൽ കാറിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിലാണ് ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും അദ്ദേഹത്തിന്റെ മകൻ സലാഹും കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി നൽകുന്ന വിവരമനുസരിച്ച്, അൽ റിമാലിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് നേരെ ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു. ഇയാദ് അൽ ഷാൻബരിക്കും മകനും പുറമെ വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രദേശത്തെ ഭീകരപ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഗാസയിലെ മറ്റൊരു പ്രധാന കേന്ദ്രമായ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആദിൽ അൽ നജ്ജാർ എന്ന ഒൻപതു വയസ്സുകാരൻ കൊല്ലപ്പെട്ടു. സാധാരണക്കാരെയും കുട്ടികളെയും ബാധിക്കുന്ന വിധത്തിൽ ഇസ്രയേൽ ആക്രമണം തുടരുന്നത് വലിയ പ്രതിഷേധങ്ങൾക്കാണ് അന്താരാഷ്ട്ര തലത്തിൽ വഴിയൊരുക്കുന്നത്.
ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപനം നിലവിൽ വന്നിരുന്നെങ്കിലും ഗാസയിൽ ആക്രമണങ്ങൾക്ക് ശമനമുണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹമാസ് കരാർ ലംഘിച്ചുവെന്ന് ഇസ്രയേലും, ഇസ്രയേൽ സമാധാന നീക്കങ്ങളെ അട്ടിമറിക്കുന്നുവെന്ന് ഹമാസും പരസ്പരം ആരോപിക്കുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ദിനംപ്രതിയെന്നോണം ഉണ്ടാകുന്ന വ്യോമാക്രമണങ്ങൾ മേഖലയിലെ സമാധാന ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
















