ആദ്യം മലയാളത്തിൽ പുറത്തിറങ്ങി പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ തമിഴിലും തെലുങ്കിലും അനു എന്ന കഥാമാത്രം അവതരിപ്പിച്ചത് എസ്തർ തന്നെ ആയിരുന്നു. ഇപ്പോഴിതാ ദൃശ്യം ആദ്യ ഭാഗത്തിലെ പോലീസ് സ്റ്റേഷൻ രംഗത്തെ കുറിച്ച് എസ്തർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
പോലീസ് സ്റ്റേഷൻ രംഗത്തിൽ മോഹൻലാലിന് അടികൊണ്ടിട്ടും അദ്ദേഹം കുടുംബത്തെ നോക്കി ചിരിക്കുന്ന രംഗത്തെ കുറിച്ചാണ് എസ്തർ പറയുന്നത്. തെലുങ്കിൽ ഷൂട്ട് ചെയ്യുമ്പോൾ മോഹൻലാൽ ചെയ്തത് പോലെയൊരു ഭാവം ചെയ്യാൻ വെങ്കിടേഷിന് കഴിഞ്ഞിരുന്നില്ല എന്നാണ് എസ്തർ പറയുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഇൻഡ്രോഗേഷന്റെ സമയത്ത് സഹദേവൻ വന്ന് ചവിട്ടുന്ന ഒരു രംഗമുണ്ട്. മക്കളും ഭാര്യയും അപ്പുറത്ത് വിഷമിച്ച് നിൽക്കുന്നുണ്ട്. ചവിട്ടി കഴിഞ്ഞിട്ട് പുള്ളി അവരെ നോക്കി ഒരു ചിരി ചിരിക്കും. ഇതൊന്നും കുഴപ്പമില്ല എന്നുള്ള പോലെ. അത് ഹൃദയഭേദകമായിരുന്നു, വളരെ വിഷമമുള്ള ഒരു ഷോട്ടാണ്. ഒരൊറ്റ ഷോട്ടാണ് അതിനനകത്ത് ഒരുപാടൊന്നും ചെയ്യുന്നില്ല. ഞാൻ എന്തുകൊണ്ടാണ് അത് ഓർത്തിരിക്കാൻ കാരണം എന്ന് വച്ചാൽ, ഇത് തന്നെ നമ്മൾ തെലുങ്കിൽ റീമേക്ക് ചെയ്തു, ശ്രീപ്രിയ ഗാരു ആയിരുന്നു അത് സംവിധാനം ചെയ്തിരുന്നത്. വെങ്കി, ഇങ്ങനെയാണ് ഷോട്ട് ഇവർ വന്ന് ഇടിക്കും, അപ്പോൾ ഇങ്ങനെ തിരിഞ്ഞിട്ട് ചിരിക്കുക. ആ സമയത്ത് വെങ്കി അങ്കിൾ പറഞ്ഞു ‘അമ്മ അത് പണ്ണ മുടിയാത്, അത് മോഹൻലാലിന് മാത്രമേ ചെയ്യാൻ പറ്റൂ’ എന്ന് പറഞ്ഞു,’ എസ്തർ പറയുന്നു.
ദൃശ്യം 3 മെയ് 21 ന് തിയറ്ററുകളില്‍ എത്തും. അതേസമയം, രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
















