ഒരു മാര്‍ച്ച് നാലിനാണ് ഇടതുപക്ഷം ഹൃദയപക്ഷത്തു നിര്‍ത്തി പ്രവര്‍ത്തിച്ച ഒരു കമ്യൂണിസ്റ്റിനെ പെരുവഴിയില്‍ ഇട്ട് 51 വെട്ടിന് ഇല്ലാതാക്കിയത്. ഇന്നും അദ്ദേഹത്തിന്റെ ആത്മാവ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ആയി ജീവിക്കുന്നതിന്റെ തെളിവാണ് പിണറായി വിജയന്റെ പിന്നിലാകലും, ഇടതുപക്ഷത്തെ തൂത്തെറിഞ്ഞതും. യു.ഡി.എഫ് ഇപ്പോള്‍ 96 സീറ്റില്‍ മുന്നിലായി നില്‍ക്കുമ്പോള്‍ മന്ത്രാമാരെല്ലാം പിന്നിലാണ്. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളെല്ലാം വിയര്‍ക്കുകയാണ്. മുന്‍ സി.പി.എം നേതാവും വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ജി. ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. രാക്ഷസ വാഴ്ചയ്ക്ക് അന്ത്യം എന്നാണ് പിണറായി വിജയന്റെ ഭരണത്തെ ശക്തിധരന്‍ പറയുന്നത്. ടി.പിയുടെ രക്തസാക്ഷിദിനം കൂടിയാണ് ഇന്ന്.
വിജയന്‍ പരാജയനാകുമോ എന്നും ധര്‍മ്മടം സ്ഥരീകരിക്കാന്‍ പോവുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: കേരളത്തിലെ 10 വര്‍ഷത്തെ രാക്ഷസവാഴ്ചയ്ക്ക് ജനാധിപത്യത്തിന്റെ ഉല്‍ക്കരുത്തുകൊണ്ടു അറുതിവരുത്തുന്ന ഈ സുദിനത്തില്‍ തന്നെ ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനവും! ഇത് കാലത്തിന്റെ കാവ്യനീതിയല്ലെ! ഇവരണ്ടും ഭൂമിയെ കോള്‍മയിര്‍കൊള്ളിക്കാന്‍ ഒരേ ദിവസം പ്രകൃതി അണിയിച്ചൊരുക്കി തന്നതില്‍ ആരോടാണ് നാം നന്ദി പറയേണ്ടത്?
ടിപി യുടെ ജീവന്‍ അതി പൈശാചികമായി വെട്ടിമുറിച്ച് കഷണം കഷണമാക്കി തെരുവിലെറിയാന്‍ മാത്രമല്ല ആ മുഖം കാഴ്ചക്കുറവുള്ള പെറ്റമ്മ എത്ര അവധാനതയോടെ മുഖത്ത് തലോടിയാലും കൂട്ടിച്ചേര്‍ക്കപ്പെടരുതെന്ന് വാടക ഗൂണ്ടകളോട് കല്‍പ്പിച്ച നൃശംസന് ഭരണസിരാകേന്ദ്രത്തിന്റെ തിരുമുറ്റത്തു വന്നുനിന്നു രണ്ട് ദിവസം മുമ്പ്, കണ്ണീര്‍ പൊഴിക്കേണ്ടി വന്നത് എന്ത് ദിവ്യശക്തികൊണ്ടെന്ന് ആരെങ്കിലും ഇനിയെങ്കിലും ചിന്തിക്കുമോ?
പ്രകൃതിയില്‍ എന്തൊക്കെയോ നിഗൂഡതകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വസിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍.കെ കെ രമയെ നിയമസഭയുടെ ശ്രീകോവിലിനുള്ളിലിട്ട് ഭേദ്യം ചെയ്തപ്പോള്‍ അത് തടയാനോ അരുതെന്ന് പറയാനോ രമയെ ആശുപത്രി കിടക്കയിലെത്തിച്ചു മനുഷ്യസഹജമായ ആശ്വാസവാക്കുകള്‍ ഉരുവിടാനോ കൂട്ടാക്കാതെ ഒരു ഹിംസ്ര ജന്തുവിനെപ്പോലെ മാറിനിന്ന ഒരു മുഖ്യമന്ത്രിയാണ് 10 വര്‍ഷം വലംകയ്യായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂര്‍ണ്ണ പിന്‍ബലത്തോടെ അര്‍മാദിച്ചു ഭരിച്ചത്. മോദി ഇല്ലാതിരുന്നെങ്കില്‍ എത്രവട്ടം കാരാഗൃഹത്തില്‍ കിടക്കേണ്ടിവരുമായിരുന്നു? അതിന്റെ അഹന്തയിലാണ് സഭയില്‍ അടികൊണ്ടു വീണ രമയുടെ മുഖത്തു നോക്കി ആസ്ഥാന വിധവേ എന്ന് എംഎം മണി വിളിച്ചത്. മാധ്യങ്ങള്‍ എത്ര മൃദു സമീപനമാണ് ഭരണപക്ഷത്തെ വെള്ളപ്പൂശാന്‍ ഈ കാലയളവ് മുഴുവന്‍ എടുത്തതെന്നു ആലോചിക്കണം. അതേക്കുറിച്ച് കൂടുതല്‍ ഒന്നും ഇവിടെ എഴുതുന്നില്ല.
എനിക്കും ഏറെ പ്രിയപ്പെട്ടവനാണ് സഖാവ് പിണറായി വിജയന്‍. നിയമസഭയിലോ പുറത്തോ പിണറായി വിജയന്‍ എവിടെയെങ്കിലും തൊഴിലാളിവര്‍ഗത്തെ വഞ്ചിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാന്‍ ചെയ്യാത്ത കുറ്റം ചാര്‍ത്തി മലയാള മനോരമ നാല് വ്യാജ രേഖാ നിര്‍മ്മാണകേസുകള്‍ എനിക്കും പിണറായി വിജയനും മറ്റും എതിരെ കോടതിയില്‍ കൊടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഞാനും പ്രതിക്കൂട്ടില്‍ കയറി നിലക്കേണ്ടിവന്നത് എന്റെ പാര്‍ട്ടി ഉത്തരവാദിത്വം കൊണ്ടാണ്. ആ കേസ്സ് മനോരമ ആവശ്യപ്പെട്ട പ്രതിഫലം കൊടുത്തു ഒതുക്കിയിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഒരു മരീചികയാകുമായിരുന്നു.സത്യത്തിന്റെ കണികപോലും ഇല്ലാത്ത ആരോപണങ്ങള്‍ ആണ് മനോരമയെ കുറിച്ച് ദേശാഭിമാനി എഴുതിയത്. കെ എം മാത്യുവിന് ആ കേസ് മുന്നോട്ട് കൊണ്ടുപോകണം എന്ന പിടിവാശിയായിരുന്നു. പ്രായാധിക്യം കൊണ്ട് അവശനായിരുന്നിട്ടും കെ എം മാത്യു ഒരു തവണപോലും കോടതിയില്‍ ഹാജരാകാതിരുന്നിട്ടില്ല. അവസാനം കേസ് മനോരമ വിലപേശി ഒതുക്കി.മനോരമയ്ക്ക് ഞാന്‍ ചതുര്‍ഥി ആയ പത്രപ്രവര്‍ത്തകന്‍ ആയത് കൊണ്ടുമാത്രമായിരുന്നു എന്നെ പ്രതിയാക്കിയത്.
പറഞ്ഞുവന്നത് പിണറായി വിജയനോടുള്ള കടപ്പാടുമായി താരതമ്യം ചെയ്യുമ്പോള്‍ ടിപി അന്ന് എനിക്കാരുമല്ല.എനിക്ക് ടിപി രൂപം കൊടുത്ത വിപ്ലവ പ്രസ്ഥാനവുമായും അടുപ്പമോ അകല്‍ച്ചയോയില്ല. പക്ഷെ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളോടുള്ള കൂറില്‍ മാത്രമല്ല ‘സത്യമേവജയതേ’ എന്ന തത്ത്വം മുറുകെപ്പിടിച്ചിരുന്ന ലക്ഷമണമൊത്ത സഖാവായിരുന്നു ടിപി. അണുവിട അതില്‍ വിട്ടു വീഴ്ചയ്ക്ക് ടിപി തയ്യാറായിരുന്നില്ല. ടിപി അല്‍പ്പം ചാഞ്ചാടിയിരുണെങ്കില്‍ ജീവന്‍ വിലയായി കൊടുക്കേണ്ടിവരില്ലായിരുന്നു. ആ നിശ്ചയദാര്‍ഡ്യമാണ് ടിപിയുടെ ചങ്ക്.
ടിപി നമ്മോട് ഒപ്പമില്ലെങ്കിലും എല്ലാം ഏതോ പ്രകൃതി ശക്തികള്‍ അതെല്ലാം എത്തേണ്ടിടത്ത് എത്തിക്കുന്നുണ്ട്. ഇനി വേണ്ടത് കെ കെ രമ നിയമസഭയില്‍ ഒരുപടവ് കൂടി കടന്ന് കാരണഭൂതനെന്ന് അവകാശപ്പെടുന്ന പാഴിന്റെ മുന്നിലൂടെ സലൂറ്റ് വാങ്ങി നീങ്ങുന്ന ചിത്രം കാണാന്‍ ജനം കാത്തിരിക്കുന്നുണ്ടാകും.അത് നിറവേറ്റപ്പെടണം. അത് വൈകികൂടാ. അത് രാഹുല്‍ജിയുടെ കൂടെ സംഭാവനയാണ്. ഇന്ത്യ മുഴുവന്‍ അതൊരു വിളംബരമായി മുഴങ്ങണം. വരട്ട് തത്വവാദങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. നമ്മുടെ മുന്നില്‍ ഒരു നൃശംസന്‍ ജയിക്കാന്‍ പാടില്ല.
















