കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അനുമതിയോടെ വേമ്പനാട്ടു കായലിൽനടന്നു വരുന്ന അശാസ്ത്രീയ മണൽ ഖനനം വലിയ വിവദങ്ങളിലേക്ക് വഴി തുറന്നിരിക്കുകയാണ്. യാതൊരുവിധ ശാസ്ത്രീയ പഠനങ്ങൾ നടത്താതെയും , കായലുകളിൽ ഖനനം നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങളും , ചട്ടങ്ങളും ഇവിടെ പാലിക്കുന്നില്ല , എന്നാണ് പ്രധാന ആരോപണം. പരിസ്ഥിതി ആഘാത പഠനം, കായലിന്റെ ആവാസവ്യവസ്ഥയിൽ പാലിക്കേണ്ട കരുതലുകൾ, കായലിലെ ജീവജാലങ്ങളുടെ സംരക്ഷണം, മത്സ്യാ സമ്പത്തിന്റെ സുരക്ഷ, തീരത്തിന്റെ സംരക്ഷണം, കായലിനെ ആശ്രയിച്ച് കഴിയുന്ന മനുഷ്യരുടെ ജീവത സാഹചര്യങ്ങളുടെ നിലനിൽപ്പ്, തുടങ്ങി ഒട്ടെറെ ഗൗരവമായ പ്രശ്നങ്ങൾ ഇവിടെ അവഗണിച്ചിരിക്കുകയാണ്.

കേരളത്തിലെ ഏറ്റവും വലിയ കായലും ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തടാകവുമാണ് വേമ്പനാട് കായൽ ആ കായലിലാണ് ഇപ്പോൾ അനധികൃതമെന്ന് വിശേഷിപ്പിക്കുന്ന മണൽ ഖനനം നടക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കായൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. കായൽ യാത്രകൾക്കും ഹൗസ്ബോട്ട് താമസത്തിനും പേരുകേട്ട ഈ പ്രദേശം കേരളത്തിലെ കായൽ ടൂറിസത്തിന്റെ ഹൃദയഭാഗമാണ്. ഏകദേശം 96.5 കിലോമീറ്ററിലധികം നീളമുണ്ട് കായലിന് കൊച്ചിയിൽ കൊച്ചി കായൽ എന്നും, കുട്ടനാട്ടിൽ പുന്നമടക്കായൽ എന്നും വേമ്പനാട്ട് കായൽ അറിയപ്പെടുന്നുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുമരകം വേമ്പനാട്ട് കായലിലാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പക്ഷിസങ്കേതവും റിസോർട്ടുകളും സ്ഥിതിചെയ്യുന്നു. മീനച്ചിൽ, അച്ചൻകോവിൽ, പമ്പ, മണിമല തുടങ്ങിയ നദികൾ വേമ്പനാട് കായലിലേക്ക് ഒഴുകിയെത്തുന്നു. 2002-ൽ ഇത് ഒരു റാംസർ സൈറ്റായി (Ramsar Site) പ്രഖ്യാപിക്കപ്പെട്ടു. കായലിലെ ഉപ്പുവെള്ളം നിയന്ത്രിക്കുന്നതിനായി നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ മഡ് റെഗുലേറ്ററാണ് തണ്ണീർമുക്കം ബണ്ട്
പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്. വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം. വർഷത്തിൽ ആറു മാസം ഉപ്പു വെള്ളവും ബാക്കി ആറു മാസം ശുദ്ധ ജലവും ആണ് വേമ്പനാട് കായലിൽ ഉള്ളത് . മഴക്കാലത്ത് കായലിൽ നിന്നു കടലിലേക്ക് വെള്ളം ഒഴുകുന്നത്‌കൊണ്ടാണ് ആ സമയത്തു ശുദ്ധ ജലം കിട്ടുന്നത്. വേനൽക്കാലത്ത് കടലിൽ നിന്നു കായലിലേക്ക് ആണു വെള്ളം ഒഴുകുക. ഇതുകൊണ്ടു കായലിൽ വെള്ളം ഉപ്പു രസമുള്ളതാകുന്നു.
AD 1100ൽ ചേരരാജ്യം ശിഥിലമായപ്പോൾ വെമ്പൊലിനാട് രൂപപ്പെട്ടു. വെമ്പൊലിനാടിന്റെ ഒരു ഭാഗം ഭൂഭ്രമണം മൂലം താഴ്ന്ന് കായൽ രൂപപ്പെട്ടെന്നു കരുതുന്നു. വെമ്പൊലിനാട് എന്ന വാക്ക് ക്രമേണ വേമ്പനാട് എന്നായി മാറി. AD അഞ്ചാം നൂറ്റാണ്ടിലെ സംഘകാലകൃതികളിൽ കായലിനെക്കുറിച്ച് പരാമർശം ഇല്ല. ആറാം നൂറ്റാണ്ടിന്റെ കൃതിയിൽ പരാമർശം ഉണ്ട്. ആയതിനാൽ ആറാം നൂറ്റാണ്ടിലാവാം കായൽ രൂപപ്പെട്ടത്.
90 ലക്ഷം പേരുടെ ആശ്രയമായ വേമ്പനാട് കായൽദിനം പ്രതി നശിച്ചു വരികയാണ്. ജൈവവൈവിധ്യ കലവറയായ വേമ്പനാട്ടു കായൽ നാശത്തിന്റെ വക്കിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 90 ലക്ഷത്തോളം പേർ ജീവിതത്തിനും ഉപജീവനത്തിനുമായി പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്ന പ്രധാന ആവാസവ്യവസ്ഥയാണ് വേമ്പനാട്ടുകായൽ. ആ ജലാശയമാണ് മനുഷ്യ ഇടപെടലുകളും കാലാവസ്ഥാ മാറ്റങ്ങളും മൂലം നശിക്കുന്നത്. 120 വർഷംകൊണ്ട് കായലിന്റെ ജലസംഭരണശേഷി 85 ശതമാനത്തിലേറെയാണ് കുറഞ്ഞത്. കേരള മത്സ്യ– സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) പഠനത്തിലാണു വേമ്പനാട്ടുകായലിലെ മലിനീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ പുതിയ കണ്ടെത്തലുകൾ. സംസ്ഥാന സർക്കാർ നിർദേശപ്രകാരം ഡോ.വി.എൻ.സഞ്ജീവന്റെ നേതൃത്വത്തിൽ കുഫോസിലെ സെന്റർ ഫോർ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ 5 വർഷംകൊണ്ടു പൂർത്തിയാക്കിയതാണു പഠനം. പറയുന്നു.
വേമ്പനാട്ടുകായലിന്റെ അടിത്തട്ടിലുള്ളത് 3005 ടൺ പ്ലാസ്റ്റിക് മാലിന്യമെന്നാണു പഠനത്തിൽ വ്യക്തമാകുന്നത്. ലോകത്തിലെ സമാന ആവാസവ്യവസ്ഥകളെക്കാൾ വളരെക്കൂടുതലാണിത്. ഇതിൽ 2767 ടണ്ണും തെക്കൻ വേമ്പനാട്ടുകായലിലാണ്. ഒഴുകിനടക്കുന്ന, വലിയതരം പ്ലാസ്റ്റിക് മാലിന്യമാണ് ഈ മേഖലയിൽ കൂടുതൽ. കുട്ടനാട് ഉൾപ്പെടുന്ന തെക്കൻ മേഖലയിൽ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവേറെ. ഈ മേഖലയിലെ കായൽ ഉപരിതലത്തിലെ ഒരു ഘനമീറ്ററിൽ 34 ഇനം പ്ലാസ്റ്റിക് ഭാഗങ്ങൾ കണ്ടെങ്കിൽ മധ്യമേഖലയിൽ അത് 49 ഇനമാണ്.
238 ടണ്ണാണ് മധ്യ വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് മാലിന്യം. വെള്ളത്തിൽ ലയിക്കാത്ത മൈക്രോ പ്ലാസ്റ്റിക് (5 മില്ലീമീറ്ററിൽ താഴെ വലുപ്പമുള്ളത്) മാലിന്യമാണ് കൂടുതലും. അതിൽ 70 ശതമാനവും നാര് രൂപത്തിലുള്ളവ. വ്യവസായ കേന്ദ്രങ്ങളിൽനിന്നു പുറന്തള്ളുന്നവയിൽനിന്നും നൈലോൺ കയറുകൾ, വലകൾ, ഡിറ്റർജന്റുകൾ, നൈലോൺ–ഫൈബർ തുണിത്തരങ്ങൾ എന്നിവയിൽ നിന്നുമുള്ള ചെറുനാരുകളും തരികളും ഉൾപ്പെടുന്നതാണ് ഇവയിൽ ഏറെയും. നീല, ചുവപ്പ് നിറങ്ങളിലുള്ള പ്ലാസ്റ്റിക് തരിമാലിന്യമാണ് കൂടുതൽ. ഇത്തരം പ്ലാസ്റ്റിക് കൂടുതൽ ഉപയോഗിക്കുന്നതു മീൻപിടിത്ത വലകളിലും കുപ്പികളുടെ അടപ്പ് ഉൾപ്പെടെ നിർമിക്കാനുമാണ്.
കക്കകളിലേക്കും മീനുകളിലേക്കും നീണ്ടപ്പോൾ, ഇതേ നിറങ്ങളിലുള്ള മൈക്രോ പ്ലാസ്റ്റിക് അംശം അവയിലും കണ്ടെത്തി. തെക്കൻ വേമ്പനാട്ടുകായലിൽ നിന്നുള്ള ഒരു ഗ്രാം കറുത്ത കക്കയിൽ 0.15 മുതൽ 0.25 മൈക്രോ ഗ്രാം മൈക്രോപ്ലാസ്റ്റിക് അംശം കണ്ടെത്തിയപ്പോൾ, മധ്യ വേമ്പനാട്ടുകായലിൽ അത് 0.14 മുതൽ 0.9 മൈക്രോ ഗ്രാം വരെയാണ്. വെള്ളം അകത്തേക്കെടുത്ത് ചെകിളകൾ വഴി പുറത്തുവിടുന്ന ജലജീവികളുടെ ശരീരകോശങ്ങളിൽ മൈക്രോപ്ലാസ്റ്റിക് അംശം ചെല്ലുന്നുണ്ട്. അതിലും ഒരു പങ്ക് മനുഷ്യശരീരത്തിലേക്കാണ്.
വേമ്പനാട്ടുകായലിലാകെ 30 തരം കീടനാശിനികളുടെ സാന്നിധ്യമുണ്ട്. ഇതിൽ ഓർഗാനോക്ലോറിൻ (ഒസിപി), ഓർഗാനോഫോസ്ഫേറ്റ് (ഒപിപി) മാലിന്യങ്ങളും യൂറിയയുടെ (ഡൈയൂറോൺ) വകഭേദങ്ങളുമുണ്ട്. കീടനാശിനികൾ മൂലമുള്ള മാലിന്യത്തോത്, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം അപകടകരമല്ലെന്നു സൂചിപ്പിക്കുമ്പോഴും ആശങ്കയാകുന്ന മറ്റൊന്നുണ്ട്. ഡൈയൂറോൺ പോലുള്ളവയുടെ സാന്നിധ്യം. ആദ്യമായാണു വേമ്പനാട്ടു കായലിൽ ഡൈയൂറോൺ ശ്രദ്ധയിൽപെടുന്നത്. കളകൾ നശിപ്പിച്ച് പുൽത്തകിടികൾ മനോഹരമാക്കാനും മറ്റുമാണ് ഡൈയൂറോൺ ചേർന്ന കളനാശിനികൾ പ്രധാനമായും ഉപയോഗിക്കുന്നത്. കായലിൽ എത്തുന്ന കളനാശിനി ചെയ്യുന്നതും കരയിലെ ജോലിതന്നെ. നശിക്കുന്നത് ക്ലോറോഫൈസിയ പോലുള്ള മൈക്രോ ആൽഗകളും. ഇതു കക്കയുടെ ലഭ്യത കുറയ്ക്കും. ചില രാജ്യങ്ങളിൽ ഡൈയൂറോൺ കളനാശിനികൾക്കു നിരോധനമുണ്ട്. ഡിഡിടി, ഡിഡിഇ കീടനാശിനികളുടെ അംശവും കായലിലുണ്ട്. ഡോ. വി എൻ സഞ്ചീവൻ , ഡോ അനു ഗോപിനാഥ് എന്നിവർ നടത്തിയ പഠനത്തിലാണ് വേമ്പനാട് കായലിന്റെ നാശം വെളിപെടുത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഈ പഠനം വന്നുവെങ്കിലും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു പരിഹാരവും ഉണ്ടായില്ല.
ഇങ്ങനെ വേമ്പനാട് കായൽ നശിച്ച് വരുമ്പോഴാണ് സർക്കർ വക ഖനനം.ചേർത്തല പള്ളിപ്പുറം തവണക്കടവ് കായലിലെ ഡ്രജിംഗിനെതിരെ പ്രദേശവാസികൾ തീര സംരക്ഷണ സമിതി രൂപികരിച്ച് ഇപ്പോൾ പ്രതിഷേധത്തിലാണ്.
വിശാലമായ വേമ്പനാട്ട് കായലിൽ പലയിടങ്ങളിൽ നിന്ന് ശാസ്ത്രീയമായി എടുക്കേണ്ട മണൽ സകല അതിർവരമ്പുകളും ലംഘിച്ച് ഒരിടത്തുനിന്ന് തന്നെ വലിയ അളവിൽ കുഴിക്കുന്നത് മാസങ്ങളായി തുടരുകയാണ്. 500 മീറ്റർ ചുറ്റളവിൽ മൂന്നാമത്തെ ഡ്രജറും വന്നതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്.
മണലും ചെളിയും ക്രമാതീതമായി വലിച്ചെടുക്കുന്നത് കക്ക വാരുന്ന നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വരും വർഷങ്ങളിൽ കക്കയുടെ പ്രജനനം തന്നെ ഇല്ലാതാകുന്നത് ഈ മേഖലയിൽ ദൂരവ്യാപക വിഷമതകൾ സൃഷ്ടിക്കുമെന്നത് തീർച്ചയാണ്. ഇതിനോടകം രൂപപ്പെട്ടിരിക്കുന്ന പാതാള സമാനമായ കുഴികളിൽ നീട്ടുവല താഴ്ന്നു പോകുമെന്നല്ലാതെ മീൻ കിട്ടുന്നസ്ഥിതിയുണ്ടാവില്ലെന്നതാണ് മുതിർന്ന മത്സ്യ തൊഴിലാളികളുടെയും ആശങ്ക.
പള്ളിപ്പുറം മാട്ടേൽപള്ളി കൊണ്ട് തന്നെ പ്രസിദ്ധമായ മാട്ടേൽ തുരുത്തിൽ നിന്നും അൻപത് മീറ്റർ പോലും അകലത്തിലല്ല ഈ കൊള്ള തുടരുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഇവിടം ഒരു പൈതൃക സ്വത്തായി സംരക്ഷിക്കപ്പെടേണ്ട സ്ഥലമായാണ് ജാതിമത ഭേദമന്യേ ഏവരും കണക്കാക്കുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തുരുത്തും ഇവിടെയുള്ള വീടുകളും പള്ളിയുമെല്ലാം ഇല്ലാതാവാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. നൂറ്റാണ്ടുകളും പതിറ്റാണ്ടുകളും കൊണ്ട് രൂപപ്പെട്ട മണൽ തിട്ടകൾ ദിവസങ്ങൾ കൊണ്ട് ഇല്ലാതാക്കപ്പെടുന്നത് തീരപ്രദേശത്തെ നൂറുകണക്കിന് വീടുകളുടെ നിലനിൽപിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. കായലിൽ മൂന്നര കിലോമീറ്റർ വീതിയുള്ള ഈ ഭാഗത്ത് ഇരുന്നൂറ് മീറ്റർ പരിധിയിലാണ് ഈ ഖനനം അനുസ്യൂതം തുടരുന്നത്.
രണ്ടോ മൂന്നോ മീറ്റർ ആഴത്തിൽ കുഴിക്കുന്നതിനൊന്നും ജനങ്ങൾ എതിരല്ല. പക്ഷെ അത് പലയിടങ്ങളിൽ നിന്നായി വ്യാപകമായി എടുക്കാതെ ഒരിടത്ത് തന്നെ ഭീകരമായി തുടരുന്നതാണ് പ്രതിഷേധത്തിനാധാരം. ഓരോ രാത്രിയും കുറഞ്ഞത് ഇരുന്നൂറ് കൂറ്റൻ ടോറസുകളാണ് ഈ തീരദേശത്തെ കുലുക്കി വിറപ്പിച്ച് കടന്നു പോകുന്നത്. നല്ല നിലവാരത്തിൽ നിർമ്മിച്ച റോഡുകൾ താഴ്ന്നു തരിപ്പണമായി തുടങ്ങിയിരിക്കുന്നു. റോഡ് ഇരുന്നതോടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പൊട്ടി പലയിടങ്ങളിലും കുടിവെള്ളം ലീക് ചെയ്തു തുടങ്ങിയിരിക്കുന്നു. ഉപ്പുവെള്ളഭീഷണിയുള്ള ഇവിടം ഇങ്ങനൊരു പ്രതിസന്ധിയും നേരിടുകയാണ്. മതിലുകൾക്കും വീടുകൾക്കും വിള്ളൽ വീണ് തുടങ്ങിയതും മറ്റൊരു പ്രശ്നമാണ്. രണ്ടാഴ്ച മുൻപാണ് ടോറസ് കയറി തവണക്കടവ് സ്വദേശിയായ ജോൺസൺ എന്ന ചെറുപ്പക്കാരന്റെ കൈയ്യറ്റുപോയത്. സകല രീതിയിലും ജനങ്ങൾക്ക് ദുരിതമായതോടെയാണ് തീരസംരക്ഷണ സമിതിയെന്ന പേരിൽ ഒരു ജാഗ്രത വേദിയുണ്ടാക്കി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തത്. സർക്കാറിന്റെ കനിവ് കാത്ത് വേമ്പനാട് കായൽ ശ്വാസം മുട്ടി മരിക്കുകയാണ്.
















