വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്ത പൂര്‍ണ്ണമായ സമീപനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഈ വിഷയം കഴിഞ്ഞ ദിവസം ഉന്നയിച്ചപ്പോള്‍ സര്‍ക്കാര്‍ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന ലാഘവ പൂര്‍ണമായ മറുപടിയാണ് വനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.
രണ്ടാഴ്ചക്കുള്ളില്‍ ആറു പേരുടെ ജീവനാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ സംഭവം വയനാട്ടിലാണ്. വയനാട് കാട്ടിക്കുളത്ത് രാജുവാണ് ബുധനാഴ്ച കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ സംഭവസ്ഥലത്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തുന്നതിനോ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനോ ഒരു സംവിധാനവും ഉണ്ടായില്ല എന്ന വിമര്‍ശനമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.
വന്യജീവികള്‍ ജനവാസ മേഖലയില്‍ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്. ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായെന്ന് വേണം കരുതാന്‍. തുടരേയുള്ള ആക്രമണങ്ങളും ജീവ നഷ്ടവും ഇതിന്റെ കൂടി തെളിവാണ്. അരക്ഷിതരായ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയും അവര്‍ക്ക് ആശ്വാസം പകരുകയും ചെയ്യുക എന്നത് ഗവണ്‍മെന്റിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇതില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം ജനവിരുദ്ധമാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ എത്രയും പെട്ടെന്ന് ഉണ്ടാകണം.
ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കണം. വന്യ ജീവി ആക്രമണത്തില്‍ കൃഷികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുന്നു.
















