തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമർശിക്കാൻ തനിക്ക് യാതൊരു പേടിയുമില്ലെന്ന് സിപിഐഎം മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. പാർട്ടിക്കുള്ളിലെ ചർച്ചകളിലും കമ്മിറ്റികളിലും താനടക്കം നിരവധി നേതാക്കൾ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ വിമർശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അത്തരം അഭിപ്രായങ്ങളും വിമർശനങ്ങളും പൊതുവേദികളിലോ മാധ്യമങ്ങൾക്ക് മുന്നിലോ പറയുന്നത് സിപിഐഎമ്മിന്റെ സംഘടനാ ശൈലിയല്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടി വേദികളിൽ തന്നെ ചർച്ച ചെയ്യുകയും അവിടെ തന്നെ അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്യുന്നതാണ് ശരിയായ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറയേണ്ട കാര്യങ്ങൾ പാർട്ടി കമ്മിറ്റികളിൽ പറയുമെന്നും, ആന്തരിക ചർച്ചകൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത് സംഘടനാ അച്ചടക്കത്തിന് യോജിച്ചതല്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.
മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പിണറായി വിജയനെ വിമര്‍ശിക്കുന്നതിന് പാര്‍ട്ടി നേതൃത്വത്തിന് പേടിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഇ പി ജയരാജന്റെ മറുപടി. ‘ഞങ്ങള്‍ എന്തിനാണ് പേടിക്കുന്നത്. ഞങ്ങളെല്ലാം അദ്ദേഹത്തെ എന്തെല്ലാം വിമര്‍ശിക്കുന്നുണ്ട്. അതെല്ലാം വന്ന് മാധ്യമങ്ങളോട് പറയാത്തത് പാര്‍ട്ടി സംഘടനാ കാര്യമായതിനാലാണ്. ഞങ്ങള്‍ക്ക് പറയേണ്ടത് പാര്‍ട്ടിയില്‍ പറയും. അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ആലോചിക്കും. എല്ലാവരെയും പാര്‍ട്ടിയില്‍ വിമര്‍ശിക്കും, സ്വയം വിമര്‍ശനവും ഉണ്ട്. തെറ്റ് തിരുത്തലുണ്ട്. അതുപോലെ സ്വയം തിരുത്തലുമുണ്ട്. ഇതെല്ലാം നടത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’, ഇ പി ജയരാജന്‍ പറഞ്ഞു.
അതേസമയം യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ഇ പി ജയരാജന്‍ ഉന്നയിച്ചു. കാര്യശേഷിയില്ലാത്ത ഒരു സര്‍ക്കാരാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരസ്പരം മന്ത്രിമാരെ സംബന്ധിച്ച് കൂടിയാലോചനകളോ ചര്‍ച്ചകളോ നടക്കുന്നില്ല. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിലവിലെ സര്‍ക്കാരിന് കഴിയുന്നില്ല.
പത്തു കൊല്ലം പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടായിട്ടില്ല. കേരളം ഇരുട്ടിലേക്ക് പോകരുതെന്ന നിലപാടില്‍ എവിടുന്നൊക്കെ കിട്ടാമോ അവിടുന്നെല്ലാം വൈദ്യുതി മുൻ സർക്കാർ വാങ്ങി. എന്നാലിപ്പോൾ ദൈവത്തോട് പ്രാർത്ഥിക്കാനാണ് മന്ത്രി പറയുന്നത്. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന്റെ ആരംഭമാണ് നടക്കുന്നതെന്നും ഇത് കേരളം ക്ഷമിക്കുമെന്ന് കരുതരുതെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.
കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരനെതിരെയും രൂക്ഷ വിമർശനവുമായി സിപിഐഎം മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. “കോൺഗ്രസ് പാർട്ടിയുടെ ആരാണ് സുധാകരൻ?” എന്ന് ചോദിച്ച അദ്ദേഹം, സുധാകരന്റെ പ്രസ്താവനകൾക്ക് വിശ്വാസ്യതയില്ലെന്നും വിമർശിച്ചു. തന്നെ വെടിവെച്ചിട്ടില്ലെന്ന് പിന്നീട് പറഞ്ഞ വ്യക്തിയാണ് സുധാകരനെന്നും, അതിനാൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ തള്ളിക്കളയേണ്ടതാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു.
സുധാകരൻ തന്നെ പറഞ്ഞ കാര്യങ്ങളെ പിന്നീട് നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും, അതിലൂടെ അദ്ദേഹം സ്വയം തന്നെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണെന്നും ഇ.പി. ജയരാജൻ പരിഹസിച്ചു. സുധാകരന്റെ പ്രസ്താവനകളിലെ വൈരുധ്യങ്ങളാണ് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















