ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഐഎം. സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ആത്മകഥയില്‍ നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തലുകളുണ്ടാകും എന്ന സൂചനകള്‍ക്ക് പിന്നാലെയാണ്, പത്മകുമാറിനെ പുറത്താക്കേണ്ടെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത് എന്നാണ് വിവരം. കടുത്ത നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ ആവശ്യമുയര്‍ന്നിട്ടും, ജില്ലാ കമ്മിറ്റി യോഗം, നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കുകയായിരുന്നു. പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ നിര്‍ണായക സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം ചേരുന്നതിനിടെയാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്തെത്തിയത്.
ശബരിമല മേല്‍ശാന്തി നിയമനത്തില്‍ സിപിഐഎം ഇടപെട്ടെന്ന് പത്മകുമാര്‍ സുഹൃത്തുക്കളോട് പറഞ്ഞു. ശബരിമലയില്‍ റാന്നിയില്‍ നിന്നുള്ള ചില സ്ത്രീകളെ കയറ്റാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നതായും പത്മകുമാര്‍ വെളിപ്പെടുത്തി. സജി ചെറിയാന്റെയും തോമസ് ഐസക്കിന്റെയും നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി യോഗം പുരോഗമിക്കുന്നു. ആത്മകഥയിലൂടെ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയുമെന്നാണ് പത്മകുമാറിന്റെ വെല്ലുവിളി. ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ മന്ത്രി ഇടപെട്ട് കത്ത് നല്‍കി എന്നുള്ളതായിരുന്നു പത്മകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍. താന്‍ നിര്‍ദ്ദേശിക്കുന്നയാളെ നിയമിക്കണം എന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ കത്ത്. ഇപ്പോള്‍ പേര് പറയുന്നില്ലെങ്കിലും ആത്മകഥയില്‍ ഈ കത്ത് ഉള്‍പ്പെടെ പ്രസിദ്ധീകരിക്കുമെന്നും പത്മകുമാര്‍ മുന്നറിയിപ്പു നല്‍കി.
റാന്നി പെരുനാട്ടിലെ ചില സ്ത്രീകളെ സന്നിധാനത്ത് എത്തിക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ശ്രമം നടന്നു. ഇത് താന്‍ തടഞ്ഞെന്നും പത്മകുമാര്‍ സുഹൃത്തുക്കളോട് പറഞ്ഞു. യുവതീപ്രവേശന സമയത്ത് തിരുവനന്തപുരത്തേക്ക് ദേവസം ബോര്‍ഡിന്റെ വാഹനത്തിലാണ് പോയത്. ലോഗ് ബുക്ക് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ അറിയാമെന്നും പത്മകുമാര്‍ സുഹൃത്തുക്കളോട് പറഞ്ഞു. ഫോണ്‍ കോളുകള്‍ പരിശോധിക്കാം എന്നും പത്മകുമാര്‍ സുഹൃത്തുക്കളോട് പറയുന്നു. മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക്കിന്റെയും സജി ചെറിയാന്റെയും നേതൃത്വത്തിലാണ് ജില്ലാ കമ്മിറ്റി ചേര്‍ന്നത്. ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.
Story Highlights : Sabarimala gold theft case; A Padmakumar suspended from CPIM
















