വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർ നിയമനങ്ങൾ സർക്കാർ റദ്ദാക്കി തുടങ്ങി. ഇതിന്റെ ആദ്യ പടിയായി ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയത് വിവാദമായിരുന്നു. വിരമിച്ചവരുടെ പുനർ നിയമനം പരിശോധിച്ച് നീങ്ങാനാണ് സർക്കാർ ശ്രമം. ഇന്നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയത്. നേരത്തെ ഇക്കാര്യത്തിൽ പരിശോധനകൾ നടത്തുമെന്ന് അധികാരത്തിലേറിയ സമയത്ത് തന്നെ സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണ്.
വിരമിച്ച ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകിയ മുഴുവൻ കാര്യങ്ങളും പരിശോധിക്കപ്പെടാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുകയും ചെയ്തിരുന്നു. 2021 ല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഉഷ ടൈറ്റസിനെ അസാപ് സിഎംഡിയാക്കി നിയമിച്ച് ഉത്തരവിറങ്ങിയത്. ഇഷ്ടക്കാർക്ക് വേണ്ടി അതികനിയമനം നടത്തുന്നുവെന്ന കുറ്റപ്പെടുത്തലും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറിയുടെ എതിർപ്പ് തള്ളിക്കൊണ്ട് ഉഷ ടൈറ്റൻസിന് വേണ്ടി മാത്രമാണ് അസാപിനെ കമ്പനിയാക്കിയത് എന്ന ആക്ഷേപവും ഉയർന്നിരുന്നു. സ്കൂളുകളിലും കോളജുകളിലും നൈപുണ്യ വികസനം, പരിശീലനം തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാർഗ നിർദേശം എന്നിവ ലക്ഷ്യമിട്ട് 2012 ലാണ് ഉന്നത വിദ്യാഭ്യസ വകുപ്പിന് കീഴിൽ അസാപ്പ് രൂപീകരിച്ചത്.
Story Highlights : Usha Titus removed from ASAP CMD post
















