ആലപ്പുഴ കുട്ടനാട്ടിലെ ഇരുന്നൂറു വര്‍ഷം പഴക്കമുള്ള മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നല്‍കണമെന്ന വിഷയം വിവാദമോ വലിയ വാര്‍ത്താ പ്രാധാന്യമോ ഒന്നുമല്ലാതിരുന്ന ഒരു സബ്മിഷന്‍ ഇന്ന് ചര്‍ച്ചയാകുന്നത് മുഖ്യമന്ത്രിയുടെ മൈക്കിലൂടെയുള്ള അതീവ രഹസ്യം പറച്ചില്‍ കൊണ്ടാണ്. കുട്ടനാട് എം.എല്‍.എയ്ക്ക് ഇന്നത്തെ ദിവസം അതീവ ദുഖമുണ്ട്. കാരണം, നിയമസഭയില്‍ മൂലം വള്ളംകളിക്ക് പ്രാദേശിക അവധി കിട്ടുമോ ഇല്ലയോ എന്നൊന്നും മുന്‍വിധിയോടെയല്ലാതെയാണ് സബ്മിഷന്‍ അവതരിപ്പിച്ചത്. നാളിതുവരെയും പ്രാദേശിക അവധി പ്രഖ്യാപിക്കാത്ത വള്ളം കളിക്ക് ഇത്തവണയും അവധി കിട്ടില്ലെന്നു തന്നെയാകും അംഗവും കരുതിയത്.
എന്നാല്‍, മുഖ്യമന്ത്രിയുടെ മറുപടി തെല്ലൊരാശ്വാസം നല്‍കിയെങ്കിലും തല്‍ക്ഷണം ആ ആശ്വാസത്തിനു മേല്‍ മുഖ്യമന്ത്രി തന്നെ ഇടിത്തീ പെയ്യിച്ചു. മൂലം വള്ളം കളിക്ക് പ്രാദേശിക അവധി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് പരിഗണിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍, ആ മറുപടി പറഞ്ഞ് ഇരുന്നതും, തൊട്ടടുത്തിരുന്ന വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയോട് രഹസ്യമായി മുഖ്യമന്ത്രി പറഞ്ഞത് ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്നാണ്. രണ്ടചു തവണ ഇതു പറയുന്നത്, നിയമസഭയിലെ മുഖ്യമന്ത്രിയുടെ മൈക്കിലൂടെ സബ്മിഷന്‍ അവതരിപ്പിച്ച അംഗവും നിയമസഭയും കേട്ടു. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ ഇത് ലോകത്തെ അറിയിക്കുകയും ചെയ്തു.
ഇതോടെ കുട്ടനാട്ടിലെ ഏതോ മൂലയില്‍ ആരാലും അറിയാതെ കിടന്ന മൂലം വള്ളം കളി ഫേമസായി. മൂലം വള്ളംകളി കാണാന്‍ ലോകമാകെ ഒഴുകിയെത്തിയില്ലെങ്കിലും പ്രാദേശികമായി അതൊരു ആഘോഷം തന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ രഹസ്യം കുട്ടനാട്ടുകാരെയും, മൂലം വള്ളംകളിയെയും പ്രദേശ വാസികളെയും ഒരുപോലെ അപമാനപ്പെടുത്തിയിരിക്കുകയാണ്. കാരണം, മൂലം വള്ളം കളിക്ക് പ്രാദേശിക അവധി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പ് പാലിക്കപ്പെട്ടോ എന്നതാണ് പ്രാധാന്യം. എന്നാല്‍ ഇവിടെ പാലിക്കപ്പെട്ടത്, നിയമസഭയിലെ ഉറപ്പല്ല, മറിച്ച് നിയമസഭയില്‍ പറഞ്ഞ രഹസ്യമാണ്. ഒരു കാരണവശലും കൊടുക്കില്ല എന്ന രഹസ്യം ഉറപ്പായിമാരുകയായിരുന്നു.
നിയമസഭയിലെ ഉറപ്പ് പരിശോധിക്കുമെന്നായിരുന്നെങ്കില്‍ ആ വിവരം കാണിച്ച് അംഗത്തിന് കത്തോ, ഔദ്യോഗിക അറിയിപ്പോ നല്‍കിയിട്ടുണ്ടോ എന്നതാണ് ചോദ്യം. നിയമസഭയില്‍ പരിശോധിച്ച് തീരുമാനിക്കും എന്ന ഉറപ്പ് പാലിക്കപ്പെട്ടോ. സര്‍ക്കാര്‍ എന്തൊക്കെ കാര്യങ്ങള്‍ ഇതില്‍ പരിശോധിച്ചു. സംസ്ഥാനമാകെയോ, ജില്ലയാകെയോ അവധി ആവസ്യപ്പെടാതെ, പ്രാദേശിക അവധി മാത്രമാണ് ആവശ്യപ്പെട്ടത്. അതിനെ തിരസ്‌ക്കരിക്കാന്‍ പാകത്തിന് എന്ത് കണ്ടു പിടുത്തമാണ് പരിശോധനയില്‍ കണ്ടെത്തിയത്. അത് അംഗത്തെ അറിയിച്ചോ എന്നതാണ് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് കുട്ടനാട്ടുകാര്‍ക്ക് ചോദിക്കാനുള്ളത്. അതേസമയം, വള്ളംകളി സീസണ് തുടക്കംകുറിച്ചുകൊണ്ട് ഇന്ന് ചമ്പക്കുളം മൂലം വള്ളംകളി നടക്കും. വള്ളംകളിക്ക് പ്രാദേശിക അവധി ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതില്‍ വിഷമമുണ്ടെന്ന് കുട്ടനാട് എം.എല്‍.എ റെജി ചെറിയാന്‍ പറഞ്ഞു.
വള്ളംകളിക്ക് പ്രാദേശിക അവധി വേണമെന്ന കാര്യം മുന്‍വര്‍ഷങ്ങളിലൊന്നും ആരും അന്നത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ല. പുതിയ സര്‍ക്കാര്‍ വന്നു. അക്കാര്യം ഞാന്‍ എന്റെ ആദ്യ സബ്മിഷനായി ഉന്നയിച്ചു. അതിന്റെ പ്രതികരണം ഇങ്ങനെയൊക്കെയായി. ഈ വര്‍ഷം അവധി കിട്ടിയില്ല. വള്ളംകളിയുടെ പ്രാധാന്യം മനസ്സിലാക്കിച്ചുകൊണ്ട് അടുത്ത വര്‍ഷം അവധി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഞാന്‍ മുന്നിലുണ്ടായിരിക്കും. അവധി കിട്ടാത്തതില്‍ ജനങ്ങള്‍ക്ക് വിഷമമുണ്ട്. വൈകിട്ട് മൂന്നിനാണ് വള്ളംകളി മത്സരങ്ങള്‍ തുടങ്ങുക. രാജപ്രമുഖന്‍ ട്രോഫിക്കായി പമ്പാ നദിയില്‍ ഏഴു ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരയ്ക്കും. വെപ്പ്, ചുരുളന്‍ തുടങ്ങിയ വള്ളങ്ങളും മത്സരത്തിനുണ്ട്. മന്ത്രി പി.സി.വിഷ്ണുനാഥ് ജലോത്സവം ഉദ്ഘാടനം ചെയ്യും.
അതേസമയം, മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട അവധി വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം അവധിയെക്കുറിച്ച് ആയിരുന്നില്ലെന്നും മറ്റൊരു വിഷയത്തില്‍ തന്നോട് മറുപടി നല്‍കുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ ചോദ്യം വന്നപ്പോള്‍ എഴുന്നേറ്റു മറുപടി പറഞ്ഞശേഷം ഇരുന്ന് എന്നോടുള്ള സംസാരം തുടര്‍ന്നുവെന്നാണ് ഓര്‍മ്മ. ഒരു കാരണവശാലും നമുക്കത് വേണ്ട എന്ന് പറഞ്ഞത് വേറൊരു വിഷയമായിരുന്നുവെന്നാണ് എന്റെ ഓര്‍മ. മുറിഞ്ഞുപോയ സംസാരം വാര്‍ത്തയാക്കിയതാണ്. അത് കുട്ടനാട് എം.എല്‍.എയോടല്ല എന്ന് ഏറ്റവും ചുരുങ്ങിയത് എനിക്കെങ്കിലും അറിയാം. ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ലെന്നുമാണ് കുഞ്ഞാലിക്കുട്ടി അതേക്കുറിച്ച് പറഞ്ഞത്. എന്നാല്‍, നിയമസഭയില്‍ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങള്‍ മാത്രമേ സഭാ രേഖകളില്‍ ഉണ്ടാകൂ എന്നും ഇരുന്ന് പറയുന്നതെല്ലാം ഓഫ് ദ് റെക്കോര്‍ഡ് ആയിരിക്കുമെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
















