എംഎസ്‌സിക്ക് ഓഹരി കൈമാറുന്നത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്നും ഇതേക്കുറിച്ച് ഒന്നും സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം ചെയ്യാന്‍ അദാനിക്ക് കഴിയില്ല. അതേസമയം, വിഴിഞ്ഞത്ത് എം.എസ്.സിക്ക് ഓഹരി പങ്കാളിത്തം നല്‍കുന്നത് മറ്റ് ഷിപ്പിങ് കമ്പനികളെ അകറ്റുമെന്നും ഇത് മറ്റ് കപ്പലുകളുടെ വരവിനെ ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നികുതിവരുമാനം കുറയാനിടയാക്കുമെന്നും വിമര്‍ശനം ഉയര്‍ന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
വിഴിഞ്ഞത്ത് കുത്തകകള്‍ക്ക് അനുമതി നല്‍കുന്നുവെന്ന വിമര്‍ശനം പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ഉയര്‍ത്തി. എന്നാല്‍, പരിശോധിച്ച ശേഷം മാത്രമേ അനുമതി നല്‍കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്ര വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം സര്‍ക്കാരും അറിയുന്നത്. ഓഹരി കൈമാറ്റം സംബന്ധിച്ച് സര്‍ക്കാരിനെ അറിയിക്കുമെന്ന് അദാനി ഗ്രൂപ്പും പ്രതികരിച്ചുവെന്നാണ് അറിയുന്നത്. അതേസമയം, ആവശ്യമായ റഗുലേറ്ററി അനുമതികളെല്ലാം തേടിയശേഷമായിരിക്കും ഇടപാട് എന്ന് ഇന്നലത്തന്നെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അദാനി പോര്‍ട്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, വിഴിഞ്ഞം രാജ്യാന്തര തുറമുഖം നിയന്ത്രിക്കുന്ന അദാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനി (എ.വി.പി.പി.എല്‍)യില്‍ എം.എസ്.സിക്ക് 139.7 കോടി ഡോളറിന്റെ ഓഹരി നല്‍കാന്‍ അദാനി തീരുമാനിച്ചെങ്കിലും ഓഹരി കൈമാറ്റത്തിനു സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ണായകം. ഓഹരി പങ്കാളിത്തത്തിലേക്ക് എംഎസ്‌സിയുടെ വരവു സര്‍ക്കാരും അദാനിയും തമ്മിലുള്ള കരാറിലെ ഏതെങ്കിലും വ്യവസ്ഥയെ പരോക്ഷമായെങ്കിലും ബാധിക്കുന്നതാണെങ്കില്‍ കരാറിലടക്കം ഭേദഗതി വേണ്ടിവരും. ഇതിനു നിയമപരമായ പരിശോധനയും മന്ത്രിസഭയുടെ അംഗീകാരവും വേണ്ടിവരും. നിലവില്‍ 49% ഓഹരിയാണ് എം.എസ്.സിയുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് (ടി.ഐ.എല്‍) വാങ്ങുന്നത്. അദാനി കമ്പനിയുമായി 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ട കണ്‍സഷന്‍ എഗ്രിമെന്റിലെ വ്യവസ്ഥ 5(3) പ്രകാരം 25 ശതമാനത്തിലധികം ഓഹരി കൈമാറ്റം, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ മാറ്റം എന്നിവ ‘ഉടമസ്ഥതാ കൈമാറ്റം’ ആയാണു കണക്കാക്കുക. നിക്ഷേപത്തിന് എംഎസ്‌സി താല്‍പര്യപ്പെടുന്നതായി അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് സര്‍ക്കാരിനെ അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതുവരെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലെന്നാണു വിവരം. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റി പരിശോധിച്ചു സര്‍ക്കാരിലേക്കു ശുപാര്‍ശ ചെയ്യണം. ദേശീയ സുരക്ഷ, പൊതുതാല്‍പര്യം, കരാറിലെ വ്യവസ്ഥകള്‍, വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട നയം എന്നിവ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാം. സര്‍ക്കാരിന്റെ തീരുമാനമായിരിക്കും അന്തിമം. ഉടമസ്ഥതാ കൈമാറ്റം മൂലം അദാനി കമ്പനിക്കുണ്ടാകുന്ന ഒരു ബാധ്യതയ്ക്കും സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നു കരാറില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
- വിഴിഞ്ഞം തുറമുഖത്തെ വിദേശനിക്ഷേപം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സബ്മിഷന് മുഖ്യമന്ത്രി നല്‍കിയ മറുപടി
പത്രവാര്‍ത്തയിലൂടെയാണ് ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയിലും പെടുന്നത്. ഇത് സംബന്ധിച്ച് അദാനി പോര്‍ട്ട് ഏതെങ്കിലും തരത്തിലുള്ള കത്തിടപാടോ ഇന്‍ഫര്‍മേഷനോ ഗവണ്‍മെന്റിന് നല്‍കിയിട്ടില്ല. കണ്‍സഷന്‍ എഗ്രിമെന്റ ക്ലോസ് 5.3 പ്രകാരം വ്യക്തമായി പറയുന്നുണ്ട്, The Concessionaire shall not undertake or permit any Change in Ownership, except with the prior approval of the Authority. Authority is Government of Kerala. അതോറിറ്റി സര്‍ക്കാരായതിനാല്‍ നമ്മുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അവര്‍ക്ക് ഒരു തരത്തിലും ചേഞ്ച് ഇന്‍ ഓണര്‍ഷിപ്പ് സാധ്യമാകില്ല. കമ്പനീസ് ആക്ട് പ്രകാരം എഴുപത്തിയഞ്ച് ശതമാനത്തിന് മീതെ ഓഹരികള്‍ കൊടുത്താല്‍ മാത്രമെ ഓണര്‍ഷിപ്പ് ചേഞ്ച് നടപ്പാക്കാന്‍ പറ്റൂ. എന്നാല്‍ കണ്‍സഷന്‍ എഗ്രിമെന്റ് പ്രകാരം ഇരുപത്തിയഞ്ച് ശതമാനമോ അതില്‍ കൂടുതലോ ഓഹരികള്‍ കൊടുത്താല്‍ ഓണര്‍ഷിപ്പ് ചെയ്ഞ്ച് നടപ്പാക്കാം. ഓണര്‍ഷിപ്പ് ചേഞ്ച് കേരള ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ അവര്‍ക്ക് നടപ്പാക്കാന്‍ കഴിയില്ല. നമ്മുടെ കൈയിലേക്ക് വന്നിട്ടില്ല. വന്ന് കഴിയുമ്പോള്‍ പരിശോധിക്കും.
പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതു പോലെ ചില ഉത്കണ്ഠകളുണ്ട്. ഇത് തീര്‍ച്ചയായും പരിശോധിക്കും. ഒന്നാമതായി നാഷണല്‍ സെക്യൂരിറ്റിയുടെ കാര്യത്തില്‍, മുന്‍പ് സൂചിപ്പിച്ചത് പോലെ സ്ട്രാറ്റജിക്കല്‍ ഇമ്പോര്‍ട്ടന്‍സ് ഉണ്ട്. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെയും കൂടി അനുമതി ആവശ്യമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി മാത്രം പോര. രണ്ടാമത്് പൊതുജന താല്‍പ്പര്യം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പബ്‌ളിക് ഇന്ററസ്റ്റിന്റെ കാര്യത്തില്‍ ഭയങ്കര കുഴപ്പമാണെന്ന് പറയാന്‍ കഴിയില്ല, കോമണ്‍ യൂസര്‍ ഫെസിലിറ്റി അവിടെ ഉണ്ടാകണം. ഒരു കാരണവശാലും ഈ കമ്പനിക്ക് കുത്തക അവിടെ ഉണ്ടാകാന്‍ പാടില്ല. വിവേചനരഹിതമായി എല്ലാ ഉപയോക്താള്‍ക്കും ഒരു കോമണ്‍ യൂസര്‍ ഫെസിലിറ്റി സെന്റര്‍ ആയി മാറണം.
ഈ കമ്പനിയുടെ കുത്തകയായി മാറരുത്. ഈ കമ്പനി ഒരു ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റര്‍ മാത്രമല്ല. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നല്‍ ഷിപ്പിംഗ് കമ്പനിയാണ്. ഏതെല്ലാം വിധത്തിലാണ് ഇവര്‍ ഉപയോഗിക്കാന്‍ പോകുന്നത് എന്ന് പരിശോധിക്കണം. അഞ്ച് കാര്യങ്ങളാണ് ഗവണ്‍മെന്റ് ഉറപ്പ് വരുത്തുന്നത്. ഒന്നാമതായി ദേശീയ സുരക്ഷ. പിന്നെ പൊതുജന താല്‍പ്പര്യം. ഒരു കോമണ്‍ യൂസര്‍ ഫെസിലിറ്റി, എല്ലാര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാകണം. മൂന്നാമതായി. ഫെയര്‍ കോമ്പിറ്റേഷന്‍, മത്സരാധിഷ്ഠിതമായി കാര്യങ്ങള്‍ നടക്കുന്നു എന്ന് ഉറപ്പ് വരുത്തണം. നാലാമതായി ഇന്‍വെസ്റ്റ്‌മെന്റ പ്രമോഷന്‍. എല്ലാ കമ്പനികളുടെയും നിക്ഷേപത്തിനുള്ള സാഹചര്യം ഉറപ്പാക്കണം. അഞ്ചാമതായി ദൂരക്കാഴ്ചയോടെയുള്ള വിഴിഞ്ഞം പോര്‍ട്ടിന്റെ വികസനം. പോര്‍ട്ടിന് പുറത്തുള്ള ആക്ടിവിറ്റി കൂടി ഗൗരവത്തോടെ പരിശോധിക്കണം. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ താല്‍പ്പര്യവും കണക്കിലെടുക്കണം. ഇതെല്ലാം പരിശോധിച്ച് മാത്രമേ ഇതിനുള്ള അംഗീകാരം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുകയുള്ളൂ.
















