സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ അടി തെരുവില്‍ നാറുമ്പോള്‍ പോലീസും പക്ഷം പിടിച്ചെന്ന ആരോപണം ഉന്നയിച്ച് നടി അന്‍സിബ ഹസന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. പോലീസ് നല്ലതാണെന്ന് പറയുന്ന ആഭ്യന്തര മന്ത്രി കേള്‍ക്കണം, പോലീസിന്റെ നടപടിക്കെതിരേയാണ് അന്‍സിബ പ്രതികരിച്ചിരിക്കുന്നത്. സ്ത്രീകളുടെ മാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന മുഖ്യമന്ത്രിയും ഇത് കേള്‍ക്കണം. യൂട്യൂബ് ചാനലിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസും സര്‍ക്കാരും സ്വീകരിച്ച നിലപാടിനെതിരെയാണ് അന്‍സിബയുടെ രൂക്ഷവിമര്‍ശന. തന്നെ അപമാനിച്ച പ്രതികള്‍ക്കെതിരെ നല്‍കിയ പരാതി കേവലം ഒരു ‘മാനനഷ്ടക്കേസ്’ മാത്രമാണ് എന്ന നിലപാടിലാണ് പാലാരിവട്ടം പൊലീസ്.
ഇങ്ങനെയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധി അസത്യപ്രചാരണം നടത്തിയവര്‍ക്കെതിരെ താന്‍ നല്‍കിയ പരാതിയാണ്. അതിനെ ഇത്രയും നിഷ്‌ക്കങ്കതയോടെ കാണുകയും, ആര്‍ക്കെതിരേയാണോ പരാതി കൊടുത്തിരിക്കുന്നത്, അവര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാനും വേണ്ടിയാണ് പോലീസ് ശ്രമിക്കുന്നത്. ‘അന്‍സിബ നല്‍കുന്ന പരാതികള്‍ അന്വേഷിക്കലല്ല കേരള പൊലീസിന്റെ ജോലി’ എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതും. സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഇങ്ങനെയാണ് കേസ് വിളിച്ചപ്പോള്‍ പറഞ്ഞതെന്നും അറിയാനായി. പ്രതികളുടെ പ്രവൃത്തി തന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് നിയമപരമായി മുന്നോട്ടുപോയത്.
അധികാരികള്‍ക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കില്‍ പരാതി നല്‍കിയതില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും, എന്നാല്‍ നീതിതേടി ഏതറ്റം വരെ പോകാനും തയ്യാറാണെന്നും അന്‍സിബ ഹസന്‍ കൂട്ടിച്ചേര്‍ത്തു. നഷ്ടപ്പെടുന്നത് തന്റെ അന്തസ്സും സ്ത്രീത്വവുമാണെന്നും, വേട്ടക്കാര്‍ തങ്ങളിലേക്ക് എത്തുന്നതുവരെ മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് ഓര്‍ക്കണമെന്നും അന്‍സിബ ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും ടാഗ് ചെയ്താണ് അന്‍സിബ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ”സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കില്‍, ഇത്തരം സാഹചര്യങ്ങളില്‍ നേരിടേണ്ടി വരുന്ന അപമാനങ്ങള്‍ ക്ഷമിച്ചുകളയാന്‍ ഞാന്‍ തയാറാണ്…’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്.
അന്‍സിബ ഹസന്റെ പോസ്റ്റ്
”സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കില്‍, ഇത്തരം സാഹചര്യങ്ങളില്‍ നേരിടേണ്ടി വരുന്ന അപമാനങ്ങള്‍ ക്ഷമിച്ചുകളയാന്‍ ഞാന്‍ തയാറാണ്…
എന്നെ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും, ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയില്‍ എത്തിച്ച് അസത്യപ്രചാരണം നടത്തുകയും ചെയ്ത പ്രതികള്‍ക്കെതിരെ ഞാന്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ വിഷയം കേവലം ഒരു ‘മാനനഷ്ടക്കേസ്’ മാത്രമാണ് എന്നാണ് പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്! അതിനൊപ്പം, അന്‍സിബ നല്‍കുന്ന പരാതികള്‍ അന്വേഷിക്കലല്ല കേരള പൊലീസിന്റെ ജോലി എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കില്‍, ഇത്തരം സാഹചര്യങ്ങളില്‍ നേരിടേണ്ടി വരുന്ന അപമാനങ്ങള്‍ ക്ഷമിച്ചുകളയാന്‍ ഞാന്‍ തയാറാണ്.
പ്രതികളുടെ നിലവിലെ പ്രവൃത്തി എന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് ഞാന്‍ നിയമപരമായി പരാതി നല്‍കിയത്. ഇനി, അധികാരികള്‍ കാണുന്ന സ്ത്രീകള്‍ക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കില്‍, ഞാന്‍ നല്‍കിയ പരാതിയുടെ പേരില്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പക്ഷേ, ഈ വിഷയത്തില്‍ നീതിതേടി ഏതറ്റം വരെ പോകാനും ഞാന്‍ തയാറാണ്. കാരണം, നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് എന്റെ അന്തസ്സിനെയാണ്, എന്റെ സ്ത്രീത്വത്തെയാണ്. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവള്‍ക്ക് മാത്രമേ മനസ്സിലാകൂ; നിങ്ങള്‍ക്കത് മനസ്സിലാകില്ല. കാരണം, ആ വേട്ടക്കാര്‍ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങള്‍ സുരക്ഷിതരാണല്ലോ!
ഒന്നോര്‍ക്കുക, ഹില്‍പ്പാലസ് കേസിലും കടവന്ത്ര കേസിലും നിങ്ങള്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഒടുവില്‍ നിങ്ങള്‍ക്ക് ജനമധ്യത്തില്‍ നാണംകെട്ട് നീതി നടപ്പിലാക്കേണ്ടി വന്നു. ഈ കേസിലും അതില്‍നിന്നും വ്യത്യസ്തമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഈ വിഷയത്തില്‍ ഭരണകൂടത്തിന്റെ സകല ശക്തിയും നിങ്ങള്‍ പാലാരിവട്ടം കേസിനായി ഉപയോഗിച്ചാലും, അതിനെയെല്ലാം അതിജീവിച്ച് എന്റെ സ്ത്രീത്വവും നീതിയും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുക തന്നെ ചെയ്യും. തീര്‍ച്ച.”-അന്‍സിബയുടെ വാക്കുകള്‍.
















