തൊഴിലാളികളുടെയും കര്‍ഷകരുടെയും ചോരവീണു ചുവന്ന വിപ്ലവ മണ്ണായ ആലപ്പുഴയില്‍ ഇപ്പോള്‍ വലിയപ്രശ്‌നമാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ നേരിടുന്നത്. സി.പി.എം സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാന്ദന്റെയും സി.പി.ഐയുടെ സമ്മുന്നത നേതാവിയിരുന്ന ടി.വി തോമസിന്റെയും സ്മാരകത്തെച്ചൊല്ലിയാണ് ഈ പ്രശ്‌നം. രണ്ടുപേരെയും ദഹിപ്പിച്ചത് വലിയ ചുടുകാട്ടിലാണ്. അവര്‍ക്കു വേണ്ടി സ്മാരകം നിര്‍മ്മിക്കണം. ഓരോരുത്തര്‍ക്കും വേണം ഓരോ സ്മാരകം. ആരുടെ സ്മാരകമാണ് ആദ്യം വരേണ്ടതെന്നും, ആരാണ് വലിയ നേതാവെന്നും, മുന്നില്‍ ആരുടെ സ്മാരകം പിന്നില്‍ ആരുടെ സ്മാരകം, ഇങ്ങനെ തുടങ്ങി ഭൗതീകവാദത്തിലാണ് പാര്‍ട്ടികള്‍. ഒന്നറിയുക, അവരെ മാത്രമല്ല, വലിയ ചുടുകാട്ടില്‍ ദഹിപ്പിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റു പാര്‍ട്ടിയെ വളര്‍ത്താന്‍ അവര്‍ക്കുമുമ്പേ ‘രക്തസാക്ഷിത്വം'(വയസ്സായി മരിച്ചവരല്ല) വരിച്ചവരെയെല്ലാം കൂട്ടിയിട്ടു കത്തിച്ച മണ്ണാണ് അത്.
അന്ന് മരിച്ചവര്‍ എത്രപേരാണെന്നോ എണ്ണം അറിയുന്നവര്‍ പോലും ഇന്നില്ല. അന്ന് മരിച്ചവരുടെ എല്ലാപേരുടെയും മേല്‍ വിലാസമോ പേരോ അറിയുന്നവര്‍ ആരുമുണ്ടാകില്ല. കാരണം, തെരുവുപട്ടികളെപ്പോലെ ബ്രിട്ടീഷ് പോലീസ് വെടിവെച്ചിടുമ്പോള്‍ അവര്‍ വിളിച്ചത് ‘ഇന്‍ക്വിലാബ് സിന്ദാബാദ് കമ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്’ എന്നുമാത്രമാണ്. പില്‍ക്കാലത്ത് അവര്‍ക്കെല്ലാവര്‍ക്കുമായി വലയിചുടുകാട്ടില്‍ ഒരേയൊരു സ്മാരകം മാത്രമാണ് ഉയര്‍ന്നത്. ആ ഒരൊറ്റ സ്മാരകം അവരുടെയെല്ലാം ഓര്‍മ്മകളെ ഉണര്‍ത്തുകയും ചെയ്തിരുന്നു. കാലം വളരെ വേഗം സഞ്ചരിച്ചു. കമ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍ന്നു. നേതാക്കളും അണികളും രണ്ടു പാര്‍ട്ടികളായി. കേരളത്തിലെ ഭരണം മാറിമാറി വന്നു. വിപ്ലവങ്ങള്‍ കെട്ടടങ്ങി. നേതാക്കള്‍ ഭരണത്തിന്റെയും അധികാരത്തിന്റെയും ശീതളിമയില്‍ രക്തസാക്ഷികളെയും, അവര്‍ മരിച്ച സംഭവവും കൊല്ലപ്പെട്ടവരെ കൂട്ടിയിട്ടു കത്തിച്ചതിന്റെയും ഓര്‍മ്മകളെ മറവിയുടെ കുഴിയില്‍ തള്ളി. സ്മാരകം എന്നത്, ഓര്‍മ്മപ്പെടുത്തലല്ല, അതൊരു അവകാശത്തിന്റെയും, ചത്താലും മിഴിവേകുന്ന വ്യക്തി പ്രഭാവത്തിന്റെയും അടുക്കു കല്ലുകളുടെ അടയാളമായി മാറി.
കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും നേതാക്കളുടെ സ്മരണക്കായി നിര്‍മ്മിക്കുന്ന സ്മാരകങ്ങള്‍ക്കു സമമായി കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ രക്തസാക്ഷി മണ്ഡപങ്ങളും. അതാണ് ആലപ്പുഴ വലിയ ചുടുകാട്ടില്‍ വി.എസ്. അച്യുതാനന്ദന്റെ സ്മാരകവും, ടി.വി തോമസിന്റെ സ്മാരകവും. തമ്മില്‍ തര്‍ക്കം വലിയ ചുടുകാടിനു വേണ്ടിയല്ല, അവിടെ ഒരുക്കുന്ന സ്മാരകത്തിന്റെ പേരിലാണ് സി.പി.എമ്മും-സി.പി.ഐയും കൊമ്പുകോര്‍ക്കുന്നത്. വി.എസിനു വേണ്ടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്മാരകത്തെ മറയ്ക്കും വിധമാണ് ടി.വി തോമസിന്റെ സ്മാരകം കെട്ടാന്‍ സി.പി.ഐ തീരുമാനിച്ചതെന്നാണ് ആരോപണം. ആരാണ് മുമ്പന്‍, ആരാണ് കേമന്‍, ആര്‍ക്കാണ് കൂടുതല്‍ പ്രസക്തി എന്നതിലാണ് അന്തരിച്ച വി.എസിനെയും-ടി.വി തോമസിനെയും വെച്ച് സി.പി.എം -സി.പി.ഐ തര്‍ക്കം.
സിമാരകത്തിന് സീനിയര്‍ ടി.വി തോമസാണെങ്കിലും, കേരളത്തില്‍ മുഖ്യമന്ത്രിയും, ജനകീയനുമായിരുന്നത് വി.എസാണ്. എന്നാല്‍, വലിയ ചുടുകാട് സി.പി.ഐയുടെ വകയാണെന്നാണ് വെയ്പ്പ്. പക്ഷെ, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടേതാണ് വലിയ ചുടുകാടെന്ന് സി.പി.എം. ആദ്യകാല കമ്യൂണിസ്റ്റുകാരുടെ ശവപറമ്പിന്റെ അധികാരം സി.പി.ഐയ്ക്കുള്ളതാണെന്ന വാദം മുന്‍ നിര്‍ത്തിയാണ് ടി.വി തോമസിന് സ്മാരകം കെട്ടാന്‍ സി.പി.ഐ തയ്യാറാകുന്നത്. എന്നാല്‍, ഇക്കാലത്ത്, ടി.വി തോമസിനേക്കാള്‍ ജനകീയനായ കമ്യൂണിസ്റ്റുകാരന്‍ വി.എസ്. അച്യുതാനന്ദനാണെന്ന അവകാശത്തിലാണ് സി.പി.എം സ്മാരകം കെട്ടാന്‍ തീരുമാനിച്ചത്.
ഈ തര്‍ക്കം പാര്‍ട്ടികളുടെ മേല്‍ക്കോയ്മയുടെ തര്‍ക്കമാണ്. മാത്രമല്ല, നാളേറെ കഴിയുമ്പോള്‍ വലിയചുടുകാടിന്റെ ഓണര്‍ഷിപ്പിലേക്കും ഈ തര്‍ക്കം എത്തിപ്പെടുമെന്ന ശങ്കയുണ്ട്. സി.പി.എം പിടിച്ചെടുക്കുമോ എന്നാണ് സി.പി.ഐയുടെ ഭയം. നേതാക്കള്‍ക്ക് പ്രത്യേകം സ്മാരകം നിര്‍മ്മിക്കില്ലെന്നതാണ് പൊതുധാരണ. വി.എസിന്റെ സ്മാരകം നിര്‍മ്മിച്ചാല്‍ ടി.വി തോമസിനും സ്മാരകം നിര്‍മ്മിക്കണമെന്ന് സി.പി.ഐ നിലപാടെടുത്തു. തുടര്‍ന്ന് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ചര്‍ച്ച നടത്തി സമവായത്തിലെത്തി. ഈ മാസം 21ന് വലിയ ചൂടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പിണറായി വിജയനാണ് വി.എസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുക. ചരമവാര്‍ഷികത്തിന് മുമ്പ് ടി.വി തോമസിന്റെ സ്മാരകത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കും.
വി.എസിന്റെ സ്മാരകം വരുമ്പോള്‍ ടി.വി തോമസ് അടക്കമുള്ള സി.പി.ഐ നേതാക്കളുടെ പ്രശക്തി നഷ്ടപ്പെടുമെന്നായിരുന്നു സി.പി.ഐയുടെ വാദം. വ്യക്തിപരമമായി ആളുകളുടെ സ്മാരകങ്ങള്‍ പണിയില്ലെന്നായിരുന്നു പൊതുധാരണ. ഇത് സി.പി.എം ലംഘിച്ചുവെന്നായിരുന്നു സി.പി.ഐയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് മാരത്തോണ്‍ ചര്‍ച്ചകള്‍ സി.പി.എം നേതാക്കള്‍ ജില്ലാതലത്തില്‍ നടത്തിയതിന് പിന്നാലെയാണ് ഇതിന് പരിഹാരമായിരിക്കുന്നത്. വി.എസിന്റെ സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം ടി.വി തോമസിന്റെ സ്മാരകവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്നതാണ് ധാരണ. വലിയചുടുകാടിന്റെ ഇരുഭാഗങ്ങളിലുമായിരിക്കും ഈ സ്മാരകങ്ങള്‍ നിര്‍മിക്കുക.
കമ്യൂണിസ്റ്റു പാര്‍ട്ടി വളര്‍ത്താന്‍ സ്വന്തം ജീവന്‍ ഹോമിച്ച പേരറിയാത്ത സഖാക്കളേ, കൂട്ടിയിട്ട് കത്തിച്ച് ചാമ്പലാക്കി, ഈ ലോകത്തു നിന്നുതന്നെ മേല്‍വിലാസമില്ലാതെ നശിപ്പിക്കപ്പെട്ട മനുഷ്യരേ നിങ്ങളെയോര്‍ത്ത് വലിയ ചുടുകാട്ടില്‍ ഒരാളു പോലും സ്മാരകം വേണമെന്ന് വിലപിക്കാനില്ലല്ലോ എന്ന ദുഖം ബാക്കി നില്‍ക്കുന്നു.
- വി.എസിന്റെ മകന്‍ വി.എ അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആലപ്പുഴ വലിയ ചുടുകാട്ടില്‍ സഖാവ് വി.എസ്. അച്യുതാനന്ദന്റെ സ്മൃതിമണ്ഡപത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉയര്‍ന്നുവന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിരുന്നല്ലോ. വിഎസ്സിന്റെ നിര്‍ദ്ദിഷ്ട സ്മൃതിമണ്ഡപത്തിന്റെ കാഴ്ച്ചയെ മറയ്ക്കുന്ന രീതിയില്‍ തൊട്ടുമുന്നിലായി മറ്റൊരു നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത് ചെറിയ തോതില്‍ ആശങ്കകള്‍ക്ക് വഴിതുറന്നിരുന്നു.
ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ സമയോചിതമായി ഇടപെടുകയും അപ്രായോഗികമായ സ്ഥലനിര്‍ണ്ണയത്തില്‍ മാറ്റം വരികയും ചെയ്തിരിക്കുന്നു. അവിടെ നിര്‍മ്മാണത്തിനായി ഇറക്കിയിരുന്ന സാമഗ്രികള്‍ മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുന്നു.
വലിയ ചുടുകാട് എന്നത് കേവലം കല്ലും മണ്ണും കൊണ്ടുള്ള സ്മാരകങ്ങളുടെ ഇടമല്ല, മറിച്ച് വരുംതലമുറകള്‍ക്ക് ആവേശം പകരുന്ന വിപ്ലവ സ്മരണകളുടെ പവിത്രമായ ഭൂമിയാണ്. സഖാവ് ടി.വി. തോമസിന്റെയും സഖാവ് വി.എസ്സിന്റെയും സ്മരണകള്‍ക്ക് ഒരേപോലെ അര്‍ഹമായ ആദരവ് നല്‍കിക്കൊണ്ട്, പരസ്പര ബഹുമാനത്തോടെ ഈ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വഴിയൊരുക്കിയ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അനാവശ്യ വിവാദങ്ങള്‍ക്കൊന്നും ഇടനല്‍കാതെ സഖാവ് വിഎസ്സിന്റെ സ്മൃതിമണ്ഡപം അതിന്റെ പൂര്‍ണ്ണമായ ഗാംഭീര്യത്തോടെ തന്നെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിക്കുമെന്നുറപ്പാണ്
- പോസ്റ്റിന് താഴെ വന്ന കമന്റ്
വിഎസ് ഉം ടിവി യും മറ്റു അധ്യകാല പ്രവര്‍ത്തകരും അന്ത്യവിശ്രമം ചെയ്യുന്ന മണ്ണ് നമ്മള്‍ സഖാക്കളുടെ പുണ്യ ഭൂമിയാണ്.അത് തന്റേടത്തില്‍ മറക്കാനോ മറയപ്പെടാനോ കഴിയരുത്.ലോകത്ത് ഈ രക്തസാക്ഷികള്‍ മൂലം ബാലറ്റ് പേപ്പറില്‍ അധികാരത്തില്‍ വന്ന ഒരിടം ആണ് കേരളം.അവസാനം ആണ് vs നമ്മെ വിട്ടു പിരിഞ്ഞത്.എല്ലാവര്‍ക്കും തുല്യ പ്രാതിനിധ്യം കൊടുത്ത് വേണം ഏതു നിര്‍മ്മാണവും അവിടെ നടത്താന്‍.AITUC യുടെ ദേശീയ സമ്മേളനം ഈ അടുത്ത ആലപ്പുഴ നടന്നപ്പോള്‍ UP യില്‍ നിന്ന് വന്ന ഒരു നേതാവിന്റെ adc ആയിരുന്നു ഞാന്‍.എന്നോട് ആ സഖാവ് നമ്മുടെ സമര ഭൂമി കാണണം എന്നായിരുന്നുപറഞ്ഞത്.ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ പേടിച്ചു പോയി,ആ മണ്ണില്‍ ആ സഖാവ് കമഴ്ന്നു കിടടന്നത് 20 മിനിറ്റ് ആയിരുന്നു.ആ പുണ്യ ഭൂമിയുടെ മഹത്വം എത്ര വലുതാണ് എന്നറിയുക.മറക്കരുത് ഒരു കാഴ്ചയും അവിടെ!നിരന്നു നില്‍ക്കട്ടെ അവരെല്ലാം ഒന്നായി തന്നെ!LAL SALAM
















