വിദ്യാർഥി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടിയിലും ചോദ്യപേപ്പർ ക്രമക്കേടിലും, സമരച്ചൂടിൽ എരിഞ്ഞ് രാജ്യതലസ്ഥാനം. ചോദ്യപേപ്പർ ക്രമക്കേടും വിദ്യാർഥി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടിയും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന ആവശ്യം, കേന്ദ്രം അംഗീകരിക്കാതെ വന്നതോടെയാണ് അസാധാരണ പ്രതിഷേധത്തിന് കോൺഗ്രസ് തുനിഞ്ഞിറങ്ങിയത്. കേന്ദ്ര സർക്കാരിനെതിരെ സിജെപി പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രതിപക്ഷവും സമരമുഖത്തേക്ക് എത്തിയത്. അതീവ സുരക്ഷാ മേഖലയായ ലോഗ് കല്യാൺ മാർഗ് സെവനിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ സമരം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്കാ ഗാന്ധി, എംപിമാർ വിഡി സതീശൻ അടക്കമുള്ള കോൺഗ്രസ് മുഖ്യമാർ, മുതിർന്ന നേതാക്കളടക്കം സമര രംഗത്തുണ്ട്‍. പ്രധാനമന്ത്രിയുടെ വസതിയിൽ കോൺഗ്രസ് പ്രതിഷേധം തുടരുമ്പോൾ, അരവിന്ദ് കെജ്രിവാളും ശരദ് പവാറും ജന്തർമന്ദറിലെ സിജെപി സമരവേദിയിലെത്തി.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്രമന്ത്രി ജിതേന്ദ്ര സിങും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും സ്ഥലത്തെത്തി. എന്നാൽ, ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം, ആക്രമണങ്ങളിൽ അന്വേഷണം വേണം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണം എന്നീ ആശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് നിലപാടിവാണ് കോൺഗ്രസ്. ഒരു സമരവും, ഒരു പ്രതിഷേധവും അവഗണിച്ചാൽ തീരില്ലെന്ന കേന്ദ്രസർക്കാരിന്റെ തന്ത്രമാണ്, ഇന്നലെ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധമാർച്ചിൽ പിഴച്ചത്. പ്രശ്നങ്ങൾക്ക് രാഷ്ട്രീയപരിഹാരത്തിന് തയ്യാറാകാതിരുന്ന കേന്ദ്രസർക്കാർ, ഒടുക്കം പ്രതിഷേധം ആളിക്കത്തിയതിന് പിന്നാലെ വിട്ടുവീഴ്ചകൾക്ക് ഒരുങ്ങുകയാണ്. പാറ്റപ്പടയുടെ പ്രതിഷേധ കാഹളങ്ങളിൽ ഇന്നലെ ഒരു പകൽ മുഴുവൻ രാജ്യതലസ്ഥാനം സ്തംഭിച്ചു. രാജ്യതലസ്ഥാനത്ത് ആഞ്ഞുവീശിയ പല പ്രക്ഷോഭങ്ങളും ഭരണകൂടങ്ങളെ പിടിച്ചുലച്ചതാണ് ചരിത്രം.
അഴിമതി ആരോപണങ്ങളിൽ, രണ്ടാം യുപിഎ സർക്കാരിനെ മുൾമുനയിൽ നിർത്തിയത് ജന്തർ മന്തറിലെ അണ്ണാ ഹസാരെ സമരമായിരുന്നു. അന്ന് ഹസാരയ്ക്കൊപ്പം പതിവായി ബിജെപി നേതാക്കളും വേദി പങ്കിട്ടതാണ്. 2014ന് ശേഷം ഡൽഹിയെ ഇളക്കിമറിച്ച സമരങ്ങളെയെല്ലാം ഭരണകൂടത്തെ പിന്തുണയ്ക്കുന്നവർ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നതാണ് കണ്ടത്. ജെഎൻയുവിലും, പൗരത്വ പ്രക്ഷോഭത്തിലും, കർഷക സമരത്തിലും ഒടുവിൽ ഈ പാറ്റാപ്രക്ഷോഭത്തിലും അതങ്ങനെയായിരുന്നു. അവഗണിച്ചു തള്ളിയെങ്കിലും ഇന്നലെ സിജെപി പ്രതിഷേധം കേന്ദ്രത്തെ വിറപ്പിച്ചു. തുടക്കത്തിൽ സിജെപിയോട് അകലം പാലിച്ച രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇന്ന് ഇതേ ആവശ്യവുമായി തെരുവിലിറങ്ങി. പ്രതിപക്ഷം കൂടി വിഷയം ഏറ്റെടുക്കുന്നതോടെ, ഇനി സമരത്തേയും പ്രതിഷേധങ്ങളെയും അവഗണിക്കാൻ സർക്കാരിന് എളുപ്പം കഴിയില്ല.
Story Highlights : Heat of protest in Delhi; Centre on the defensive; Opposition takes to the agitation front
















