മലപ്പുറം: വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇരുട്ടിൽ. മൊബൈൽ ഫോൺ വെളിച്ചത്തിലാണ് കുട്ടികൾക്കുള്ള കുത്തിവെപ്പ് എടുക്കുന്നത്. രണ്ടാഴ്ചയായി ആശുപത്രിയിലെ ജനറേറ്ററും തകരാറിലാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പ്രാഥമിക ആശുപത്രിയായി തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് ജനറേറ്റർ സ്ഥാപിച്ചിരുന്നു. എന്നാൽ സ്ഥാപിച്ച് പോയതല്ലാതെ ഇത് വരേ ഒരു സർവീസ് പോലും നടത്തിയിരുന്നില്ല. ഇതോടെ രണ്ടാഴ്ച മുൻപ് ജനറേറ്റർ തകരാറിലായി. ഇതോടെയാണ് ആശുപത്രി ജീവനക്കാരും രോഗികളും ദുരിതത്തിലായത്.
വൈദ്യുതി ഇല്ലാതാകുന്നതോടെ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനങ്ങളും ചികിത്സയും തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതി തടസവും പതിവാണ്.സമീപത്തെ പെടയന്താൾ – നാൽപത് സെന്റ് റോഡിലെ വൈദ്യുതി പോസ്റ്റിലെ ഇൻസിനറേറ്ററുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ ദിവസം മുഴുവൻ വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യമാണ്.. ഇതോടെയാണ് കുട്ടികളുടെ കുത്തിവെപ്പ് ഉൾപ്പെടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ നടത്തിയത്. അടിയന്തരമായി ജനറേറ്റർ പരിഹരിക്കുകയോ താൽക്കാലിക സംവിധാനം ഒരുക്കുകയെ വേണമെന്ന ആവശ്യം ശക്തമാവുകയാണ്
















