കൊല്ലം കുണ്ടറയിൽ പൊലീസ് മർദനത്തെ തുടർന്ന് യുവാവ് മരിച്ചു എന്ന പരാതിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടി. ഡിജിപിയോട് ആണ് റിപ്പോർട്ട് നേടിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാനാണ് നിർദേശം.ശാസ്താംകോട്ട ഡിവൈഎസ്പി എ പ്രസാദ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തി. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു.
കുണ്ടറ പൊലീസ് സ്റ്റേഷൻ ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. മരണത്തിന് കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ശാസ്താംകോട്ട ഡിവൈഎസ്പി എ പ്രസാദും തമ്മിൽ ചർച്ച നടത്തി. ചിന്താ ജെറോം അടക്കമുള്ള നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു.
കൊല്ലം കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശിയായ സിയാദാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. പൊലീസ് ജീപ്പിൽ വച്ച് അതിക്രൂരമായി സിയാദിന് മർദനമേറ്റതായി സുഹൃത്ത് സാലി പറഞ്ഞിരുന്നു.
















