2018ലെ പ്രളയബാധിതർക്കായുള്ള പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രി വി.ഡി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. അന്നത്തെ പ്രതിപക്ഷ നേതാവും നിലവിൽ മുഖ്യമന്ത്രിയുമായ വി.ഡി സതീശനെതിരെ ആരംഭിച്ച കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര-വിജിലൻസ് വകുപ്പ് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസിൽ അദ്ദേഹത്തിനെതിരെ തെളിവുകൾ കണ്ടെത്താൻ വിജിലൻസിന് സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
2018ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമിച്ച് നൽകുന്നതിനായി വി.ഡി സതീശൻ വിദേശയാത്ര നടത്തുകയും അതിലൂടെ വിദേശത്ത് നിന്നും ധനസമാഹരണം നടത്തുകയും ചെയ്തു എന്നായിരുന്നു പ്രധാന ആരോപണം. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സർക്കാരിന്റെ നിർദേശപ്രകാരം ഈ വിഷയത്തിൽ വിശദമായ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
വിജിലൻസ് നടത്തിയ വിശദമായ പരിശോധനയിൽ പുനർജനി പദ്ധതിയുടെ സാമ്പത്തിക ഇടപാടുകളിൽ വി.ഡി സതീശന് പങ്കില്ലെന്ന് വ്യക്തമായി. പുനർജനി പദ്ധതി നടപ്പിലാക്കിയത് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മണപ്പാട്ട് ഫൗണ്ടേഷൻ’ എന്ന സന്നദ്ധ സംഘടന വഴിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പദ്ധതിയുടെ ഫണ്ടുകൾ പൂർണമായും കൈകാര്യം ചെയ്തിരുന്നത് ഈ ഫൗണ്ടേഷൻ ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴിയും അവരുടെ എഫ്സിആർഐ കറന്റ് അക്കൗണ്ട് വഴിയുമാണ്. ഇതിൽ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമുണ്ടെന്ന് തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അഴിമതി നിരോധന നിയമത്തിലെ ഏഴ് എ വകുപ്പിൽ പറയുന്ന കുറ്റങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ അസന്നിഗ്ധമായി തെളിയിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
ഈ കേസിൽ വിജിലൻസിന് തെളിവുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസിൽ നിന്നും വി.ഡി സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. കേസിന്റെ തുടർനടപടികൾ വേണ്ടെന്ന ഡയറക്ടറുടെ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് കേസ് പൂർണമായും അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ചെന്നിത്തല.
















