പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ് യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ സർക്കാർ ഒപ്പിട്ട സാഹചര്യത്തിൽ പി.എം ശ്രീയുമായി സർക്കാർ മുന്നോട്ടുപോകുമെന്നായിരുന്നു യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഇന്നലെ പറഞ്ഞത്. എന്നാൽ, യു.ഡി.എഫ് കൺവീനർ പറഞ്ഞത് അദ്ദേഹത്തിന്റേതായ ശൈലിയിൽ മറുപടി പറഞ്ഞതാവാം എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ 100 ശതമാനം തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പി.എം ശ്രീ വിഷയം യു.ഡി.എഫ് യോഗം ചർച്ച ചെയ്തപ്പോൾ ഞങ്ങൾ വേറൊരഭിപ്രായം പറഞ്ഞു, അവർ മറ്റൊന്നു പറഞ്ഞു എന്നതൊക്കെ ഇല്ലാത്തതാണ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പി.എം ശ്രീയിൽ യു.ഡി.എഫിൽ കോൺഗ്രസ് ഒരു അഭിപ്രായം പറഞ്ഞു, ലീഗ് മറ്റൊരു അഭിപ്രായം പറഞ്ഞു എന്നാണ്. ഇത് ശരിയല്ല.
വിഷയത്തിൽ മന്ത്രിസഭഉപസമിതി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി. കേന്ദ്രത്തിൽനിന്നുള്ള ഫണ്ട് ആരുടെയും ഔദാര്യമല്ലെന്നും അത് സംസ്ഥാനത്തിന്റെ അവകാശമാണെന്നും കഴിഞ്ഞ സർക്കാർ ഒപ്പിട്ട സാഹചര്യത്തിൽ പി.എം ശ്രീയുമായി സർക്കാർ മുന്നോട്ടുപോകുമെന്നുമായിരുന്നു യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്. ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കേണ്ടത് എന്നത് സർക്കാർ തീരുമാനിക്കും. കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽനിന്ന് ഇനി പിന്മാറാനാവില്ല. കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കുന്ന ഫണ്ട് എവിടെയൊക്കെ വിനിയോഗിക്കണമെന്ന് സംസ്ഥാന സർക്കാറാണ് തീരുമാനിക്കുക. ഇത് സംബന്ധിച്ച് ഉപസമിതി റിപ്പോർട്ട് കൂടി വന്നതിനുശേഷമാകും ഏതെല്ലാം സ്ഥാപനങ്ങളിലെന്നത് തീരുമാനിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights : pk kunhalikutty pm shri no discussion at udf cabinet
















