സംസ്ഥാനത്ത് ഇന്നും മഴ തുടരും. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാലാ പരീക്ഷകള്‍ക്കും മാറ്റമില്ല. ട്യൂഷന്‍ സെന്ററുകള്‍ക്കും മതപഠന സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമായിരിക്കും.
40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്. കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് 190 മീറ്റര്‍ എത്തിയാല്‍ ഡാം തുറന്നുവിടാന്‍ നിര്‍ദേശമുണ്ട്..
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് കേരളം-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്താകെ 273 ക്യാമ്പുകളിലായി 7,674 പേരാണുള്ളത്. സംസ്ഥാനത്തെ മഴക്കെടുതികളില്‍ 11 മരണം സ്ഥിരീകരിച്ചു. 30 വീടുകള്‍ പൂര്‍ണമായും 293 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
















