കനത്ത മഴയെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളില്‍ സംസ്ഥാനത്ത് 15 പേര്‍ മരണപ്പെട്ടുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. 7 പേരെ കാണാതായി. 165 ഹെക്ടറിലെ കൃഷി നശിച്ചു. 316 ക്യാംപുകളിലായി 11,018 പേരാണ് താമസിക്കുന്നത്. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10,000 രൂപ അടിയന്തരമായി അനുവദിച്ചു. ക്യാമ്പുകളില്‍ നിന്നു വെള്ളം കയറിയ വീടുകളിലേക്കു മടങ്ങുന്നവര്‍ക്കു ശുചീകരണത്തിനായി 10,000 രൂപ ഉടന്‍ നല്‍കും. മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം 8 ലക്ഷം രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ണിടിച്ചിലില്‍ വീട് ഒഴുകിപ്പോവുകയും അവിടെ വീണ്ടും വീട് വയ്ക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നല്‍കുന്ന ധനസഹായം 10 ലക്ഷത്തില്‍ നിന്ന് 12 ലക്ഷമാക്കി ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട് വയ്ക്കാനുള്ള ധനസഹായം 4 ലക്ഷത്തില്‍നിന്ന് 6 ലക്ഷമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്നുവിടുന്നു എന്നതുള്‍പ്പെടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുന്ന തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട ഡാമുകളില്‍ ജലനിരപ്പ് കുറവാണെന്നും മൂഴിയാറില്‍ മാത്രമാണ് ചെറിയതോതില്‍ പ്രശ്നമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹെലിക്കോപ്ടര്‍ ഉപയോഗിച്ചതിന്റെ പേരില്‍ സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടവും ഉണ്ടായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനത്തിനു പോയത് ഓഖി ഫണ്ടിലാണ് എവുതി ചേര്‍ത്തത്. മലപ്പുറത്ത് പോയപ്പോള്‍ ഭക്ഷണം കഴിച്ചത് വാര്‍ത്തയാക്കിയത് എന്ത് ന്യാമാണുള്ളത്.
മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാന്‍ പാടില്ലേ. ദുരന്തമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രി നിരാഹാരം ഇരിക്കണമായിരുന്നോ. എന്തു വാര്‍ത്തയാണിതെന്നും മുഖ്യമന്ത്രി ചോദിച്ചു.
















