India

ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങ് അധോലോക ശ്യംഖല വ്യാപിപ്പിക്കുന്നു: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു

അധോലോക മാഫിയകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത രാജ്യമാണ് ഇന്ത്യ. ബിസിനസുകള്‍ വളര്‍ത്താനും തളര്‍ത്താനും ഉപയോഗിക്കുന്നത് ഈ ഗുണ്ടാ സംഘങ്ങളെയാണ്. നിയമത്തെയും നീതിന്യായത്തെയും വെല്ലുവിളിച്ചു നില്‍ക്കുന്ന അധോലോക സംഘങ്ങളില്‍ പ്രധാനിയാണ് ലോറന്‍സ് ബിഷ്‌ണോയി സംഘം. കൊലപാതകം തട്ടിക്കൊണ്ടു പോകല്‍, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഈ സംഘം ഇപ്പോള്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുകയാണ്. കാനഡയിലാണ് ഇവരുടെ റിക്രൂട്ടിംഗ് നടക്കുന്നത്. കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥി വീസ സംവിധാനവും വര്‍ക്ക് പെര്‍മിറ്റ് പദ്ധതികളും ദുരുപയോഗം ചെയ്തുള്ള ഈ അധോലോക ശൃംഖലയുടെ വ്യാപനത്തെ കുറിച്ച് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ (CBSA) രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

റിപ്പോര്‍ട്ടില്‍, ബിഷ്ണോയിയുടെ പ്രധാന അനുയായിയായ ഗോള്‍ഡി ബ്രാര്‍, 2017ല്‍ പഠനത്തിനെന്ന പേരില്‍ കാനഡയിലെത്തിയെങ്കിലും പഠനം നടത്തിയതായി വ്യക്തമായ തെളിവില്ലെന്നും തുടര്‍ന്ന് ഗ്യാങ്ങിന്റെ കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചെന്നും പറയുന്നു. സിബിഎസ്എയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിലയിരുത്തല്‍ പ്രകാരം സ്റ്റഡി പെര്‍മിറ്റിലും വര്‍ക്ക് പെര്‍മിറ്റിലും കാനഡയിലെത്തുന്ന ചില ഇന്ത്യന്‍ യുവാക്കളെ ഗ്യാങ്ങ് റിക്രൂട്ട് ചെയ്ത് കൊലപാതകങ്ങള്‍, പണം തട്ടല്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെ ചെറിയൊരു വിഭാഗം മാത്രമാണെന്നും ഭൂരിഭാഗം രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ടിന്റെ പശ്ചാത്തലം സൂചിപ്പിക്കുന്നു.