തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരെ നൽകിയ വിവാഹമോചന ഹർജി പിൻവലിച്ച് അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വർണലിങ്കം. ചെങ്കൽപ്പട്ട് കുടുംബ കോടതി ഇന്ന് വിവാഹമോചന ഹർജി പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചന ഹർജിയിൽ നിന്നും സംഗീത പിന്മാറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. തമിഴ്നാട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ മുഖ്യമന്ത്രി വിജയ് നേരിട്ട് ഹാജരായില്ല. അദ്ദേഹത്തിന് വേണ്ടി അഭിഭാഷകനാണ് ഹാജരായത്.
നിലവിൽ ലണ്ടനിലുള്ള സംഗീത ഓൺലൈൻ ആയാണ് കോടതിയിൽ ഹാജരായത്. സംഗീതയുടെ നിലപാട് രേഖപ്പെടുത്തിയ കോടതി, ഹർജി പിൻവലിക്കുന്നതിനുള്ള തുടർ നിയമനടപടികൾ പിന്നീട് പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ജീവനാംശവും ദമ്പതികളുടെ നീലാങ്കരൈയിലെ വസതിയിൽ താമസിക്കാനുള്ള അവകാശവും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
27 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. 2021ല്‍ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കമെന്ന് വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിക്കുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും, യാതൊരു കുറ്റബോധവുമില്ലാതെ അദ്ദേഹം അത് തുടര്‍ന്നുവെന്നാണ് ഹര്‍ജിയിലെ വാദം.
















