അടിയന്തര സാഹചര്യമുണ്ടായാൽ അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അർജുൻ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വെടിവെയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെടിവെച്ചാലും മുട്ടുകുത്തില്ല എന്ന അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘നാട്ടിലുള്ള ഗുണ്ടകൾ പലതും പറയും, നോക്കാം’ എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്ത്രിയുടെ മറുപടി. പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽപോയ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പൊലീസിന്റെ വ്യാപക തെരച്ചിൽ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ഓണം കഴിഞ്ഞാൽ ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനിൽ 9,200-ലധികം ആളുകളെ അറസ്റ്റ് ചെയ്തു. 7000-ലധികം കേസുകൾ രജിസ്റ്റർ ചെയ്തു. 100 കോടിയിലധികം വിലവരുന്ന രാസലഹരി പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിൽ ത്രിതല പഞ്ചായത്തുകളുമായി ചേർന്ന് നടപ്പാക്കും. കൊറിയർ വഴി ലഹരി അയക്കുന്ന പരിപാടി അവസാനിപ്പിക്കണം. സ്വകാര്യ കൊറിയർ കമ്പനികൾ ഇത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഓണക്കാലത്ത് കേരളത്തിൽ സ്പിരിറ്റ് ഒഴുകുന്ന ഒരു പ്രവണതയുണ്ട്. അത് ഇനി അനുവദിക്കില്ല. ഓഗസ്റ്റ് 15 ഓടെ കേരള പൊലീസിൽ സമൂലമായ മാറ്റം വരാൻ പോവുകയാണ്. ‘മൈ പൊലീസ് സ്റ്റേഷൻ’ എന്ന രീതിയിലേക്ക് സ്റ്റേഷനുകളുടെ മുഖം മാറും. കസ്റ്റഡി മർദനം ഒരിക്കലും ഉണ്ടാകാതിരിക്കാൻ നടപടി ഉണ്ടാകും. എല്ലാ സ്റ്റേഷനുകളിലെയും സിസിടിവികൾ നിരീക്ഷിക്കും. ആഭ്യന്തര മന്ത്രിയുടെ ഓഫീസിലിരുന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളും നിരീക്ഷിക്കുന്ന ഹൈടെക് സംവിധാനം വരികയാണ്. ജനങ്ങളുമായുള്ള ഇടപെടൽ മെച്ചപ്പെടുത്താൻ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ഫീഡ് ബാക് രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വന്ദേമാതരത്തിന്റെ പൂർണരൂപം ചൊല്ലുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെയൊരു ഉത്തരവ് ഇറങ്ങിയത് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
















