കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ എത്രയുംവേഗം പരിഹാരം കാണണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കുടുംബങ്ങളെ നിരാലംബരാക്കുന്ന അവസ്ഥ ഉണ്ടാകരുത്. ഇത്തരം കാര്യങ്ങളില്‍ മുന്‍കാല മാതൃകകള്‍ സ്വീകരിക്കണം. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കണം, കടബാധ്യതകള്‍ തീര്‍പ്പാക്കണം, കുടുംബത്തിലുള്ള ഒരാള്‍ക്ക് തൊഴില്‍ നല്‍കണം. ഒഴുക്കില്‍പ്പെട്ട് മരിച്ച രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ ഭാര്യയ്ക്ക് തൊഴില്‍ നല്‍കണം.
കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണം. നാശനഷ്ടങ്ങള്‍ കണക്കാക്കി അതിനുള്ള നഷ്ടപരിഹാരം എത്രയുംവേ?ഗം നല്‍കണമെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് 127 കോടിയില്‍പരം രൂപയുടെ കാര്‍ഷിക നഷ്ടം ഉണ്ടായി എന്നാണ് പ്രാഥമിക കണക്ക്. 9332 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 45904 കൃഷിക്കാരെ ബാധിച്ചു. എല്ലാ ജില്ലകളിലും നാശനഷ്ടങ്ങളുണ്ടായി. റാന്നിയിലും ആറന്മുളയിലും വ്യാപകനാശനഷ്ടമുണ്ടായി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രളയനില അതിരൂക്ഷമായിരുന്നു. വയനാട് ജില്ല തന്നെ ഒറ്റപ്പെടുന്ന അവസ്ഥയായി. കടലില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ആദ്യമണിക്കൂറുകള്‍ ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടക്കേണ്ട സമയമായിരുന്നു. എന്നാല്‍ അതില്‍ വലിയ കൃത്യവിലോപമുണ്ടായി. അപകടമുണ്ടായപ്പോള്‍ എന്തുകൊണ്ടാണ് വകുപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നത്?. ഈ ദുരന്തഘട്ടത്തില്‍ സര്‍ക്കാരിന്റെ സാന്നിധ്യം ഉണ്ടായോ?. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ തയ്യാറായില്ല എന്ന പരാതി കുടുംബങ്ങള്‍ക്കുണ്ട്.
കാലാവസ്ഥാ മുന്നറിയിപ്പിനനുസരിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. ദുരിതാശ്വാസക്യാമ്പുകളില്‍ സൗകര്യം ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായത് ആശ്ചര്യകരമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നില്ല എന്ന ആരോപണവും ഗൗരവമുള്ളതാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണമായ സഹായം ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.
















