അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേരള സന്ദര്‍ശനം അനിശ്ചിതത്വത്തിലാകാനും പിന്നീട് പൂര്‍ണമായി റദ്ദാക്കപ്പെടാനും കാരണം സംഘാടകരായ റിപ്പോര്‍ട്ടര്‍ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സാമ്പത്തിക വീഴ്ചകളാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. കരാര്‍ പ്രകാരമുള്ള പണം കൃത്യസമയത്ത് നല്‍കുന്നതില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി തുടര്‍ച്ചയായി വരുത്തിയ ലംഘനങ്ങളാണ് അര്‍ജന്റീന ടീമിന്റെ പിന്മാറ്റത്തിലേക്ക് നയിച്ചത്. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.എഫ്.എ) ഒപ്പിട്ട അന്തിമ കരാറിന്റെ പകര്‍പ്പും, കരാര്‍ ലംഘനം ചൂണ്ടിക്കാട്ടുന്ന കത്തും, എ.എഫ്.എയുടെ ടെര്‍മിനേഷന്‍ നോട്ടീസും അടക്കമുള്ള നിര്‍ണായക രേഖകള്‍ മാധ്യമങ്ങള്‍ക്കു ലഭിച്ചു.
രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കായി 15 മില്യണ്‍ ഡോളറിന്റെ (ഏകദേശം 126 കോടി രൂപ) ബൃഹത്തായ കരാറാണ് റിപ്പോര്‍ട്ടര്‍ കമ്പനി എഎഫ്എയുമായി ഉണ്ടാക്കിയിരുന്നത്. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഒപ്പിട്ട് മൂന്ന് ദിവസത്തിനകം ആദ്യ ഗഡുവായി ഒമ്പത് മില്യണ്‍ ഡോളര്‍ (90 ലക്ഷം ഡോളര്‍) നല്‍കണമെന്നായിരുന്നു പ്രധാന നിബന്ധന. എന്നാല്‍ റിപ്പോര്‍ട്ടര്‍ കമ്പനി ഈ വ്യവസ്ഥ ലംഘിച്ചു. വളരെ വൈകി ജൂണ്‍ 6ന് മാത്രമാണ് ഈ തുക കൈമാറാന്‍ കമ്പനിക്ക് സാധിച്ചത്. മുന്‍പ് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷനുമായുള്ള ആദ്യ കരാറിലും സമാനമായ സാമ്പത്തിക ലംഘനം നടന്നിരുന്നു (ഇതിന്റെ ഭാഗമായി 4.5 മില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യതയും വന്നിരുന്നു). കൃത്യസമയത്ത് പണം ലഭിക്കാതിരുന്നതോടെ എഎഫ്എ ആദ്യ ഘട്ടത്തില്‍ തന്നെ കരാറില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു.
ആദ്യ വീഴ്ചയ്ക്ക് ശേഷം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ ആഗസ്റ്റ് 19ന് കരാറില്‍ ഭേദഗതി വരുത്തി മുന്നോട്ട് പോകാന്‍ തീരുമാനമായി. പുതിയ ധാരണ പ്രകാരം രണ്ട് മത്സരങ്ങള്‍ എന്നത് വെട്ടിച്ചുരുക്കി ഒരു സൗഹൃദ മത്സരവും ഒരു ഫാന്‍ മീറ്റും എന്നാക്കി മാറ്റി. കൂടാതെ, 45 ദിവസത്തിനകം രണ്ടാമത്തെ ഗഡുവായ 5.5 മില്യണ്‍ ഡോളര്‍ (55 ലക്ഷം ഡോളര്‍) നല്‍കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി. എന്നാല്‍ ഒക്ടോബര്‍ 14ന് മാത്രമാണ് സ്‌പോണ്‍സര്‍മാരായ കമ്പനി ഈ തുക നല്‍കിയത്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം കാലതാമസങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും, നിരന്തരമായ കരാര്‍ ലംഘനങ്ങള്‍ കാരണം മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും വ്യക്തമാക്കി എഎഫ്എയുടെ മാര്‍ക്കറ്റിങ് മാനേജര്‍ റിപ്പോര്‍ട്ടര്‍ കമ്പനിക്ക് ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കി.
ഏകദേശം 14.5 മില്യണ്‍ ഡോളര്‍ (120 കോടിയിലധികം രൂപ) ഇതിനകം സ്‌പോണ്‍സര്‍മാര്‍ നല്‍കിക്കഴിഞ്ഞിട്ടും പരിപാടി മുടങ്ങുന്ന അവസ്ഥ വന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ നേരിട്ട് എഎഫ്എയ്ക്ക് കത്തയച്ച് കരാര്‍ തുടരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ടര്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ തുടര്‍ച്ചയായ കരാര്‍ ലംഘനങ്ങളാണ് തങ്ങളെ പിന്തിരിപ്പിക്കുന്നതെന്ന് എഎഫ്എ മന്ത്രിയെ രേഖാമൂലം അറിയിച്ചു. എങ്കിലും സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് നവംബര്‍ 19ന് മൂന്നാമതൊരു കരാര്‍ കൂടി ഉണ്ടാക്കി. ഒക്ടോബര്‍-നവംബര്‍ വിന്‍ഡോയില്‍ നടക്കേണ്ടിയിരുന്ന മത്സരം 2026 മാര്‍ച്ചിലേക്ക് മാറ്റാനായിരുന്നു ഈ കരാറിലെ തീരുമാനം.
മൂന്നാമത്തെ കരാര്‍ പ്രകാരം, റിപ്പോര്‍ട്ടര്‍ കമ്പനി അടച്ച രണ്ടാമത്തെ ഗഡുവായ 55 ലക്ഷം ഡോളര്‍ ഏഴ് ദിവസത്തിനകം എഎഫ്എ തിരികെ നല്‍കുമെന്നും, പിന്നീട് മത്സരം നടക്കുന്നതിന് രണ്ട് മാസം മുന്‍പ് ഈ തുക കമ്പനി വീണ്ടും നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ 2026 മാര്‍ച്ചിലും ഈ മത്സരം നടന്നില്ല. ലോകത്തിലെ തന്നെ ഒന്നാം നിര ഫുട്‌ബോള്‍ അസോസിയേഷനായ എഎഫ്എയ്ക്ക്, നിരന്തരമായി സാമ്പത്തിക വ്യവസ്ഥകള്‍ ലംഘിക്കുന്ന ഒരു സംഘാടകരുമായി ചേര്‍ന്ന് മുന്നോട്ട് പോകാന്‍ കഴിയാത്തതിനാലാണ് അവര്‍ ഈ പദ്ധതിയില്‍ നിന്നും പൂര്‍ണമായും പിന്മാറിയത്.
















