മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഗോട്ട് ആഡ് കമ്പനി. തങ്ങള്‍ റിപ്പോര്‍ട്ടറുടെ ഷെല്‍ കമ്പനിയാണെന്ന ആരോപണം തെറ്റെന്നും തങ്ങളുടെ അഡ്രസും റിപ്പോര്‍ട്ടറുടെ അഡ്രസും ഒന്നല്ലെന്നും ഇത് ആര്‍ക്കും എളുപ്പത്തില്‍ പരിശോധിക്കാവുന്നതാണെന്നും കമ്പനി സ്ഥാപകര്‍ വ്യക്തമാക്കി.
പ്രൊപ്പോസല്‍ കൊടുക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് രജിസ്‌ട്രേഷന്‍ എന്നത് ശരിയാണ്, പക്ഷേ 2020 മുതല്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രജിസ്‌ട്രേഷന്‍ അപ്പോള്‍ മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. വര്‍ഷങ്ങളായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്നും പ്രീമിയം സെഗ്മെന്റില്‍ കോര്‍പ്പറേറ്റ് ബ്രാന്‍ഡിംഗും ഇവന്റുകളും ചെയ്യുന്ന 20ഓളം ജീവനക്കാരുള്ള കമ്പനിയെ വളരെ ലാഘവത്തോടെയാണ് ഷെല്‍ കമ്പനിയെന്ന് മുദ്രകുത്തുന്നതെന്നും കമ്പനി സ്ഥാപകരായ അഹമ്മദ് മുഷ്താക്, സത്താക്ക എന്നിവരുടേതാണ് പ്രതികരണം. ആദ്യമായി മെസ്സിയെ കൊണ്ടുവരാനുള്ള പ്രൊപ്പോസല്‍ നല്‍കിയത് തങ്ങളാണ് എന്നറിഞ്ഞത് കഴിഞ്ഞ ദിവസമാണെന്നും കായിക മന്ത്രിയുടെ പ്രസ്താവനയില്‍ നിന്നാണ് അക്കാര്യം വ്യക്തമായതെന്നും കമ്പനി സ്ഥാപകര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ സര്‍ക്കാരിനും പണം നഷ്ടമായിട്ടുണ്ട്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (AFA) പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിനായി 13 ലക്ഷം രൂപ ചെലവഴിച്ചതായാണ് കണ്ടെത്തല്‍. മെസ്സിയെ കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു പൈസ പോലും ചെലവില്ലെന്ന മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ അവകാശവാദം ഇതോടെ പൂര്‍ണ്ണമായും തെറ്റാണെന്ന് തെളിയുകയായിരുന്നു. അതേസമയം, ക്രമക്കേടുകളില്‍ വിജിലന്‍സ്, ഇഡി, എസ്എഫ്‌ഐഒ അന്വേഷണം നടത്തണമെന്നാണ് ശിപാര്‍ശ.
ആദ്യ ഘട്ടമായി പ്രത്യേക വിജിലന്‍സ് അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് സാധ്യത. സാമ്പത്തിക ഇടപാടുകളില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയും ഉണ്ട്. മെസ്സി വിവാദത്തില്‍ പൊതുപ്രവര്‍ത്തകന്‍ മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് വാ?ഗ്ധാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ലക്ഷ്യമിട്ടുവെന്നാണ് പരാതി. മുന്‍ സര്‍ക്കാരിന്റെ സഹായത്തോടെ സ്പോണ്‍സറും മുന്‍ മന്ത്രി വി. അബുദ്‌റഹ്മാനും കായിക പ്രേമികളെ വഞ്ചിച്ചുവെന്നും കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നുമാണ് പരാതിയിലുള്ളത്. സ്വകാര്യകമ്പനിക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
മെസ്സിയെ കേരളത്തിലേക്ക് എത്തിക്കാനായി മുന്‍ സര്‍ക്കാരും സ്പോണ്‍സറും നടത്തിയ നീക്കങ്ങളില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് കായികമന്ത്രി ഒ.ജെ ജനീഷും ആരോപിച്ചിരുന്നു. സര്‍ക്കാരിന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന മുന്‍ മന്ത്രിയുടെ വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി നടത്തിയ നടപടികളില്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമുണ്ടായതായാണ് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്‌പോണ്‍സര്‍ഷിപ്പിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിന് മുമ്പെ റിപ്പോര്‍ട്ടര്‍ ടിവി എഎഫ്എയുമായി കരാറില്‍ ഏര്‍പ്പെട്ടു. സ്വകാര്യ കമ്പനി നടത്തിയ ഇടപാടുകള്‍ക്ക് പിന്നീട് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 166ലെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
















