News

കോണ്‍ഗ്രസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍; വന്ദേമാതരം പൂര്‍ണമായി ചൊല്ലി

എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം പൂര്‍ണമായി പാടി. സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇടപെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഗായകസംഘം ദേശീയ ഗീതം മുഴുവനായി പാടി. വന്ദേമാതരം പൂര്‍ണമായി പാടിയത് നേതാക്കളുടെ അറിവോടെയല്ലെന്ന് നേതൃത്വത്തിന്റെ വിശദീകരണം.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയഗീതം പൂര്‍ണമായി പാടുകയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചത്. ദൈവിക സ്തുതികള്‍ ഒഴിവാക്കുമെന്നും ആദ്യത്തെ രണ്ട് ചരണം മാത്രമേ പാടുകയുള്ളുവെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുകയായിരുന്നു.

ആദ്യത്തെ രണ്ട് ചരണം കഴിഞ്ഞ് ഗായകസംഘം ദേശീയ ഗീതം പാടുന്നത് തുടര്‍ന്നതോടെ സോണിയ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഗായസംഘം ഗീതം തുടരുകായിരുന്നു. എഐസിസി തന്നെ ഏര്‍പ്പാടാക്കിയ ഗായസംഘമാണ് ദേശീയ ഗീതം ആലപിച്ചത്. ഏതായാലും കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് മാറുന്ന കാഴ്ചയാണ് എഐസസി ആസ്ഥാനത്ത് ഉണ്ടായത്.