കോൺഗ്രസ് ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്ക് എതിരെ ബിജെപി നീക്കം. വന്ദേ മാതരം ആലപിച്ചപ്പോൾ സോണിയ ഗാന്ധി തടസ്സപ്പെടുത്തി എന്നാണ് ബിജെപി ആരോപണം. കോൺഗ്രസ് ദേശീയ ഗീതത്തെ അപമാനിച്ചുവെന്ന് ബി ജെ പി ആരോപിച്ചു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളാണ് അപ്രതീക്ഷിത സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കേണ്ട എന്ന കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി മുഴുവനായും പാടി. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇടപെടാൻ ശ്രമിച്ചെങ്കിലും മുഴുവൻ പാടിത്തീർക്കുകയായിരുന്നു.
സംഘാടക തലത്തിലെ വീഴ്ചയാണ് ആശയക്കുഴപ്പത്തിന് കാരണമെന്നാണ് കോൺഗ്രസിന്റെ വാദമെങ്കിലും വന്ദേമാതരം മുഴുവൻ ആലപിച്ചതിനെ ന്യായീകരിക്കുകയാണ് നേതാക്കൾ. രണ്ട് ചരണം പാടുന്നത് പാർട്ടി പരിപാടികളിൽ മാത്രമെന്ന് പവൻ ഖേരയും മുഴുവനായി ചൊല്ലിയതിൽ പ്രശ്നമില്ലെന്ന് ജയ്റാം രമേശും പറഞ്ഞു. വന്ദേമാതരം മുഴുവൻ ആലപിക്കുന്നത് ചടങ്ങിൽ ആരും തടഞ്ഞില്ലെന്നും സോണിയാഗാന്ധി കൈ കാണിച്ചത് കസേര കൊണ്ടുവരാനെന്നും വിശദീകരിക്കുക കൂടി ചെയ്തു ജയ്റാം രമേശ്. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു.
Story Highlights : Controversy over Vande Mataram rendition at AICC: BJP targets Sonia Gandhi

















