എൽ.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന് ധനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. 240 കോടിയാണ് കിഫ്ബിവഴി ചെലവഴിച്ചത്. ഇതിൽ 140 കോടിയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചാരണത്തിനാണെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ഇവയെല്ലാം നിയമപ്രകാരം കിഫ്ബിക്ക് ചെലവഴിക്കാൻ കഴിയുന്നതാണോയെന്നത് പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സർക്കാരിന്റെ നേട്ടങ്ങൾ വാട്സാപ്പ് സന്ദേശമായി എത്തിക്കുന്നതിന് കിഫ്ബി 50.87 ലക്ഷം നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ രണ്ടുമാസം പ്രചാരണം നടത്തുന്നതിന് 10.31 കോടിയാണു നൽകിയത്. സർക്കാർ അനുകൂല മാധ്യമവാർത്തകൾ ഓൺലൈൻ വായനക്കാരിൽ മുൻഗണനയായി എത്തിക്കുന്നതിന് 4.41 കോടിയും ചെലവിട്ടു. ദേശീയപാതയോരങ്ങളിൽ വലിയ ഹോർഡിങ്ങുകൾ സ്ഥാപിച്ചതിന് 4.27 കോടിയും നൽകിയിട്ടുണ്ട്. വലിയ പലിശ നൽകി വായ്പയെടുത്ത തുകയാണ് കിഫ്ബിയിലുള്ളത്. പ്രത്യേക രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് കിഫ്ബി പ്രചാരണം നടത്തി എന്നതാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. ഇതിന് സർക്കാർ ഏതൊക്കെ രീതിയിലുള്ള ഉത്തരവുകളാണു നൽകിയിട്ടുള്ളത് എന്നതാണ് പ്രധാനമായും പരിശോധിച്ചത്. പ്രചാരണം നടത്തുന്നതിന് സർക്കാർ പ്രത്യേകം ഉത്തരവുകളിറക്കിയിട്ടില്ല.
കിഫ്ബിയുടെ പ്രോജക്ടുകൾക്കുവേണ്ടി എന്ന നിലയിൽ സർക്കാരിന്റെ രാഷ്ട്രീയപ്രചാരണം നടത്തി എന്നതാണ് മുഖ്യമന്ത്രിക്ക് ധനവകുപ്പ് നൽകിയ പ്രാഥമിക റിപ്പോർട്ട്. കൺസൾട്ടൻസി സർവീസ് എന്ന പേരിൽ തിരഞ്ഞെടുപ്പുസർവേകളും ഫീൽഡ് വിവരശേഖരണവും കിഫ്ബി നടത്തിയിട്ടുണ്ടെന്നതും ധനവകുപ്പ് മനസ്സിലാക്കുന്നുണ്ട്. ഇത് ഏതൊക്കെ ഏജൻസികളിലൂടെയാണ് നടത്തിയതെന്നും പണം ഏതു ഹെഡ്ഡിലാണ് കാണിച്ചിട്ടുള്ളതെന്നുമുള്ള പരിശോധന പൂർത്തിയാക്കിയിട്ടില്ല.

















