നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരണം 95 ആയി. 384 വിനോദ സഞ്ചാരികളെ കാണാതായി. ഇതില്‍ 133 പേര്‍ ഇന്ത്യക്കാരാണ്. 36 അംഗ മലയാളി സംഘം കുടുങ്ങിക്കിടക്കുന്നു. തങ്ങള്‍ സുരക്ഷിതരാണെന്ന് സംഘത്തില്‍ ഉള്‍പ്പെട്ട കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ പ്രദീപ് കുമാര്‍ പറഞ്ഞു.
എറണാകുളത്തെ ട്രാവല്‍ ഹബ്ബ് 24 എന്ന ഏജന്‍സി വഴി വിനോദയാത്രയ്ക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്തെ മിന്നല്‍പ്രളയത്തില്‍, പ്രദേശത്തെ മാര്‍ക്കറ്റും പാലവും അടക്കം ഒലിച്ചുപോയി. മഞ്ഞുമലയും കൂറ്റന്‍ പാറകളും ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്നാണ് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണ്ടെത്തല്‍.
വെള്ളപ്പൊക്ക സാധ്യതയെ തുടര്‍ന്ന് ബിഹാറിലെ 6 ജില്ലകളിലും ഉത്തര്‍പ്രദേശിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി. നേപ്പാള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ വിലയിരുത്തി. നേപ്പാളില്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ടിബറ്റിലെ മഞ്ഞുതടാകം പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രക്ഷാപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു.
സംഭവത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. കാണാതായ ഇന്ത്യക്കാരെ മടക്കി എത്തിക്കാനുള്ള അടിയന്തര നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിന് ഇന്ത്യന്‍ വ്യോമസേനയും സജ്ജമായിട്ടുണ്ട്. ദുരിതാശ്വാസ സാമഗ്രികളുമായി സി-130ജെ വിമാനം ഇന്ന് പുറപ്പെടും. വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളായ C-17, C-130J, C-295 സജ്ജമാക്കി നിര്‍ത്തി.