Kerala

സി.പി.എം-സി.പി.ഐ അടി തുടരുന്നു: ജനയുഗത്തിന് മറുപടി നല്‍കി ദേശാഭിമാനി; വലിപ്പം പറഞ്ഞ് സി.പി.എമ്മിന്റെ കൊട്ട്

ജനയുഗം പ്രസിദ്ധീകരിച്ച സി.പി.എം വിരുദ്ധ ലേഖനത്തിന് ദേശാഭിമാനിയുടെ മറുപടി എത്തി. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തുടങ്ങിയ വാഗ്വാദം ഇപ്പോള്‍ ൂചൂടുപിടിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടതിനു കാരണം പിണറായി വിജയന്റെ ധര്‍ഷ്ട്യമാണെന്ന് രഹസ്യമായി സമ്മതിക്കുകയും പരസ്യമായി മിണ്ടാതിരിക്കുകയും ചെയ്യുന്ന സി.പി.ഐയ്ക്ക് സി.പി.എമ്മിന്റെ പല നടപടികളോടും വിയോജിപ്പാണുള്ളത്. പരസ്പമുള്ള പോരാട്ടം ആദ്യം പുറത്തു വരുന്നത് പാര്‍ട്ടി മുഖപത്രങ്ങളിലെ ലേഖനങ്ങള്‍ വഴിയാണ്. ലേഖനങ്ങളിലൂടെ വരുന്നതെല്ലാം, വ്യക്തിപരമാ അഭിപ്രായങ്ങളാണെന്ന് പരസ്യമായി പറഞ്ഞ് ഒഴിഞ്ഞാല്‍ പാര്‍ട്ടികള്‍ക്ക് പ്രശ്‌നമില്ല എന്നതു കൊണ്ടാണ് ലേഖന യുദ്ധത്തിലേക്ക് ആദ്യം കടക്കുന്നത്.

ഇന്നു പുറത്തിറങ്ങിയ ദേശാഭിമാനിയിലെ എഡിറ്റോറിയല്‍ പേജില്‍ സിപിഎം നേതാവ് സി.എന്‍ മോഹനന്‍ എഴുതിയ ‘ഉപനേതൃപദവിയും സി.പി.ഐയും’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ സി.പി.ഐയുടെ പ്രതിപക്ഷ ഉപനേതാവു മോഹത്തിനെതിരെ നിശിതമായ വിമര്‍ശനമാണ് ഉയര്‍ത്തിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു 26 സീറ്റും സിപിഐയ്ക്ക് എട്ട് സീറ്റുമാണ് ലഭിച്ചതെന്നും ഈ പരാജയത്തില്‍ സിപിഐ വളര്‍ന്നുപോയി എന്നാണോ അവര്‍ അര്‍ഥമാക്കുന്നതെന്നും ലേഖനം ചോദിക്കുന്നു. തിരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിന്റെ രാഷ്ട്രീയവും ഭരണപരവുമായ പരാജയമായിട്ടാണു വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും ഈ പ്രചാരണത്തിന്റെ താളത്തിനൊത്ത് സിപിഐ തുള്ളുകയാണെന്നും പാര്‍ട്ടി മുഖപത്രത്തിലെ ലേഖനം ആരോപിക്കുന്നു.

1980ല്‍ എല്‍.ഡി.എഫ് രൂപംകൊണ്ടതിനു ശേഷം നിയമസഭയിലെ പ്രതിപക്ഷനേതാവും ഉപനേതാവും സി.പി.എമ്മില്‍നിന്നാണ്. ഈ പതിവിനു വിപരീതമായിട്ടാണ് ഉപനേതാവ് പദവി തങ്ങള്‍ക്ക് വേണമെന്ന് ഇപ്പോള്‍ സി.പി.ഐ ആവശ്യപ്പെടുന്നത്. ഉപനേതാവ് സ്ഥാനം പുതുതായി രൂപംകൊണ്ട ഒരു പദവിയല്ലെന്നും ഈ സ്ഥാനം ചോദിക്കാന്‍ എന്ത് ന്യായമാണ് സി.പി.ഐക്ക് ഉള്ളത്. സി.പി.എമ്മിനെ മറികടന്നുള്ള രാഷ്ട്രീയ സ്വാധീനത്തിലേക്കു തങ്ങള്‍ വളരുകയാണെന്ന് സി.പി.ഐ കരുതുന്നുണ്ടോ എന്നും ലേഖനത്തിലൂടെ സി.എന്‍. മോഹനന്‍ ചോദിക്കുന്നു. ഈച്ചരവാരിയരുടെ മകന്‍ രാജന്‍ മര്‍ദ്ദനങ്ങള്‍ക്കു വിധേയനായി കൊല്ലപ്പെട്ടത് ബഹുമാന്യനായ സഖാവ് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന ആരോപണം ഉയര്‍ത്തിയാണ് പാര്‍ട്ടി മുഖപത്രത്തിലെ ലേഖനം അവസാനിക്കുന്നത്.

അടിയന്തരാവസ്ഥയെ പിന്തുണച്ച ഏക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സി.പി.ഐയെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസിന് ഇടതുപക്ഷ മുഖം ഉണ്ടാക്കിക്കൊടുത്തതും അടിയന്തരാവസ്ഥക്കാലത്ത് രാജന്‍ കൊല്ലപ്പെട്ടതും സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നും ലേഖനത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. സി.പി.ഐ ഉന്നയിക്കുന്നത് യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദങ്ങളുമാണ്. പാര്‍ട്ടിക്ക് രാഷ്ട്രീയ പക്വതയില്ല. നിലവിലെ സകല വിവാദങ്ങള്‍ക്കും കാരണം സി.പി.ഐയാണെന്നും ഏകപക്ഷീയമായ നിലപാട് എടുത്തത് പിണറായി വിജയനല്ല, മറിച്ച് സി.പി.ഐയാണെന്നുമാണ് സി.എന്‍ മോഹനന്‍ ലേഖനത്തില്‍ മറുപടി നല്‍കുന്നത്.