നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ 1010 പേരും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റിൽ 16 പേരുമാണ് മരിച്ചത്. 3916 പേരെ ഇനിയും കണ്ടെത്താനുണ്ട്. 546 പേരെ ടിബറ്റിലും കാണാതായി. മലയാളികൾ അടക്കം കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള പുതിയ വിവരങ്ങൾ കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്ക് ഇന്ത്യയിൽ നിന്ന് 19 സംഘം നേപ്പാളിൽ എത്തിയിട്ടുണ്ട്.
ഡിഎൻഎ പ്രൊഫൈലുകൾ അയച്ചുകൊടുക്കേണ്ട ഇമെയിൽ വിലാസം അടക്കമുള്ളവ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതിനായി കാണാതായവരുടെ ബന്ധുക്കൾക്ക് രക്തസാമ്പിളുകൾ എത്തിക്കുകയോ ഡിഎൻഎ പ്രൊഫൈൽ ഇമെയിൽ വഴി അയച്ചു നൽകുകയോ ചെയ്യാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നേപ്പാൾ പോലീസിന്റെ വെബ്സൈറ്റിൽ ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.

















