സ്വകാര്യ ബസ് മേഖലയെ ഒരുതരത്തിലും തകർക്കുന്ന സമീപനം സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. കെഎസ്ആർടിസിയിൽ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ നിയോഗിച്ച പഠനസമിതി മുഖ്യമന്ത്രി വി.ഡി സതീശന് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
റിപ്പോർട്ടിലെ ശുപാർശകളിൽ ഭൂരിഭാഗവും സ്വകാര്യ ബസ് മേഖലയ്ക്ക് അനുകൂലമാണ്. അതിൽ നടപ്പാക്കാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യും. ചില ശുപാർശകൾ സംസ്ഥാനത്തിന് മാത്രമായി നടപ്പാക്കാൻ കഴിയാത്തതുണ്ട്. സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയും സമിതിയുടെ ശുപാർശകളിലുണ്ട്. സ്വകാര്യ ബസ് മേഖലയെ വ്യവസായമായി പ്രഖ്യാപിച്ചാൽ അവർക്ക് വലിയ നേട്ടമാകുമെന്നും സ്വകാര്യ ബസ് സർവീസും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എംഎസ്എംഇ പരിഗണന നൽകി ബസ് സർവീസുകളെ വ്യവസായമായി പ്രഖ്യാപിക്കുന്നതിലൂടെ ബാങ്ക് വായ്പകളും സാങ്കേതിക സഹായങ്ങളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സ്വകാര്യ ബസ് ഉടമകൾക്ക് കഴിയും. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് വ്യവസ്ഥയിൽ വാടകയ്ക്കെടുക്കാൻ ശുപാർശയുണ്ട്. ലീസിന് ബസുകൾ നൽകാമെന്ന് സ്വകാര്യ ബസ് ഉടമകളിൽ ചിലർ അറിയിച്ചിട്ടുണ്ട്. അതിന് സർക്കാർ തയാറാണെന്ന് മന്ത്രി പറഞ്ഞു. കിലോമീറ്റർ അടിസ്ഥാനത്തിൽ കെഎസ്ആർടിസി നിശ്ചയിക്കുന്ന നിരക്കിലാകും ഇത് നടപ്പിലാക്കുക. രണ്ട് കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് ഒരു സ്വകാര്യ ബസ് എന്ന അനുപാതത്തിലാകും സർവീസ് ക്രമീകരിക്കുകയെന്ന് മന്ത്രി അറിയിച്ചു.
പഠനസമിതി ചെയർമാൻ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ കെ. പദ്മകുമാർ പഠന സമിതി റിപ്പോർട്ടിലെ ശുപാർശകൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. നിലവിലെ നികുതി ഘടനയിൽ മാറ്റം വരുത്താതെ തന്നെ പ്രതിമാസം വാഹന നികുതി അടയ്ക്കാൻ സ്വകാര്യ ഉടമകൾക്ക് സൗകര്യമൊരുക്കണമെന്ന് പഠന സമിതി ശുപാർശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കേരള മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തണം. യാത്ര ഫ്യുവൽസ് പമ്പുകളിൽ നിന്ന് ഡീലർ നിരക്കിൽ സ്വകാര്യ ബസുകൾക്ക് ഇന്ധനം ലഭ്യമാക്കാനും നിർദേശമുണ്ട്. അവധി ദിവസങ്ങളിൽ നൽകുന്ന പ്രത്യേക പെർമിറ്റുകൾക്കായുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനും ഓൺലൈൻ വഴി വേഗത്തിൽ ലഭ്യമാക്കാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
സുരക്ഷയെ ബാധിക്കാത്ത രീതിയിൽ ബസുകളിൽ പരസ്യം പതിക്കാൻ അനുമതി നൽകണം. ഇതിനായി ഓരോ പരസ്യത്തിനും പ്രത്യേകം ഫീസ് ഈടാക്കുന്നതിന് പകരം പ്രതിവർഷം ഒറ്റത്തവണയായി മിതമായ തുക ഈടാക്കുന്നത് പരിഗണിക്കാവുന്നതാണ്. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് വഴി സ്വകാര്യ ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യവും സർക്കാർ പരിശോധിക്കണം. പ്രിയദർശിനി സർവീസുകൾ നടക്കുന്ന റൂട്ടുകളിൽ സമയക്രമം സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടിയുണ്ടാകണം. ഇതിനായി മേഖലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും ഏകോപന സമിതികൾ രൂപീകരിക്കണമെന്ന ശുപാർശയും പദ്മകുമാർ വെളിപ്പെടുത്തി.
ബസ് ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ മൂന്ന് പേർ എന്നതിന് പകരം രണ്ട് പേരാക്കി ചുരുക്കണമെന്ന ഉടമകളുടെ ആവശ്യം തൊഴിൽ വകുപ്പിന്റെ പരിഗണനയ്ക്ക് വിടാനും സമിതി നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ ഗതാഗത നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും സമിതി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഭാവിയിൽ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന ഐടി അധിഷ്ഠിത മൊബിലിറ്റി കാർഡ് ഘട്ടം ഘട്ടമായി നടപ്പിലാക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
വാർത്താസമ്മേളനത്തിൽ പഠനസമിതി കൺവീനറായ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ മനോജ്, നാറ്റ്പാക് മുൻ ഡയറക്ടർ ഡോ. ബി ശ്രീദേവി, ട്രാൻസ്പോർട്ട് അഡിഷണൽ സെക്രട്ടറി വിജയശ്രീ, നാറ്റ്പാക് സയൻ്റിസ്റ്റ് സഞ്ജയൻ എന്നിവരും പങ്കെടുത്തു.

















