മാണി സി കാപ്പനെതിരായ ചെക്ക് കേസ് പാലായ്ക്ക് അപമാനകരമായ സംഭവമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. രാഷ്ട്രീയ ധാർമികതയുടെ പേരിൽ രാജി വെക്കണോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിക്കണം എന്നും ജോസ് കെ. മാണി പറഞ്ഞു.
പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) നിർണ്ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേരളത്തിലെ 23 ലക്ഷത്തോളം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒന്നാണെന്നും അതിനാൽ ഇ.എസ്.എ പൂർണ്ണമായും വനത്തിനകത്ത് തന്നെ പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമഘട്ട ഹെറിറ്റേജ് സൈറ്റിന്റെ മറവിൽ, വളഞ്ഞ വഴിയിലൂടെ ഇ.എസ്.എ വ്യവസ്ഥകൾ ജനവാസ മേഖലകളിലേക്ക് കൊണ്ടുവന്നെത്തിക്കാനാണ് ശ്രമം നടക്കുന്നത്.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും നിലവിലുള്ള ഭൂനിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഏതാണ്ട് 38,800 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കേരളത്തിൽ, സി.ആർ.ഇസെഡ്, ബഫർ സോൺ തുടങ്ങിയ വിവിധ നിയന്ത്രണങ്ങൾ കഴിഞ്ഞാൽ ജനങ്ങൾക്ക് കൃഷി ചെയ്യുന്നതിനും വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും നിലവിൽ വെറും 36 ശതമാനം സ്ഥലം മാത്രമേ ലഭ്യമായിട്ടുള്ളൂ. ബാക്കിയുള്ള പ്രദേശങ്ങളെല്ലാം ഇതിനകം തന്നെ വിവിധ നിയന്ത്രണങ്ങളുള്ള മേഖലകളാണ്. ഈ സാഹചര്യത്തിൽ വീണ്ടും ഇ.എസ്.എ വ്യവസ്ഥകൾ വനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നത് ജനജീവിതത്തെ തകർക്കുമെന്നും അത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

















